ജിഎസ്ടി നഷ്ടപരിഹാരമായി സംസ്ഥാനങ്ങൾക്ക് 75000 കോടി രൂപ അനുവദിച്ച് കേന്ദ്രം; കേരളത്തിന് 4122.27 കോടി രൂപ
കേരളത്തിന് 4122.27 കോടി രൂപയാണ് ജിഎസ്ടി നഷ്ടപരിഹാരമായി അനുവദിച്ചിരിക്കുന്നത്.
ദില്ലി: ജിഎസ്ടി കുടിശ്ശികയിനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് 75,000 കോടി അനുവദിച്ച് കേന്ദ്ര ധനമന്ത്രാലയം. കേരളത്തിന് നഷ്ടപരിഹാരമായി കിട്ടാനുള്ള 4500 കോടിയില്‍ 4122.27 കോടിയാണ് അനുവദിച്ചിരിക്കുന്നത്. സംസ്ഥാനങ്ങള്‍ക്കുള്ള കുടിശ്ശികയുടെ അമ്പത് ശതമാനവും ഒറ്റ തവണയായി നല്‍കുന്നതായി ധനമന്ത്രാലയം വ്യക്തമാക്കി. കേന്ദ്രം 1.59 ലക്ഷം കോടി വായ്പെടുത്ത് ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശകയിലേക്ക് നല്‍കുമെന്ന് കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.
കേന്ദ്ര ധനമന്ത്രിയുമായി ഇന്ന് നടത്തിയ കൂടിക്കാഴ്ചയില്‍ ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക അടിയന്തരമായി നൽകണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിയും കെ എൻ ബാലഗോപാൽ കേന്ദ്രത്തെ അറിയിച്ചിരുന്നു. ജിഎസ്ടി നഷ്ട പരിഹാര കാലാവധി അഞ്ച് വർഷം കൂടി നീട്ടണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളുടെ പിന്തുണയോടെ വിഷയം ജി എസ്ടി കൗൺസിലിൽ ഉയർത്താൻ കേരളം തീരുമാനിച്ചതായി കെ എൻ ബാലഗോപാൽ അറിയിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona