'അച്ഛനായാലും നിയമത്തിന് അതീതരല്ല'; പിതാവിനെതിരെ കേസെടുത്തതിൽ പ്രതികരണവുമായി ഛത്തീസ്ഗഢ് മുഖ്യമന്ത്രി
ബ്രാഹ്മണരെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് വിവാദത്തിലായ ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ പിതാവിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. മുഖ്യമന്ത്രി ഭൂപേഷ് സിങ് ബാഘേലിന്റെ പിതാവ് നന്ദകുമാർ ബാഘേലിനെതിരെയാണ് വിവാദ പരാമർശങ്ങളുടെ പേരിൽ കേസെടുത്തിരിക്കുന്നത്.
റായ്പുർ: ബ്രാഹ്മണരെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് വിവാദത്തിലായ ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ പിതാവിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. മുഖ്യമന്ത്രി ഭൂപേഷ് സിങ് ബാഘേലിന്റെ പിതാവ് നന്ദകുമാർ ബാഘേലിനെതിരെയാണ് വിവാദ പരാമർശങ്ങളുടെ പേരിൽ കേസെടുത്തിരിക്കുന്നത്.
ബ്രാഹ്മണരെ നിങ്ങളുടെ ഗ്രാമങ്ങളിൽ പ്രവേശിപ്പിക്കരുതെന്ന് ഇന്ത്യയിലെ എല്ലാ ഗ്രാമീണരോടും അഭ്യർത്ഥിക്കുന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മറ്റെല്ലാ സമുദായക്കാരോടും സംസാരിച്ച്, അങ്ങനെ അവരെ ബഹിഷ്കരിച്ച് തിരികെ വോർഗ നദീതീരത്തേക്ക് അയക്കണമെന്നും നന്ദകുമാർ പറഞ്ഞിരുന്നു.
സർവ ബ്രാഹ്മിൺ സമാജ് നൽകിയ പരാതിയിലാണ് ഡിഡി നഗർ പൊലീസ് ബാഘേലിനെതിരെ കേസെടുത്തത്. നിയമമാണ് പ്രധാനമെന്നും സർക്കാർ എല്ലാ വിഭാഗങ്ങൾക്കും ഒപ്പമാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണൺ.'ആരും നിയമത്തിന് അതീതരല്ല, അത് എന്‍റെ 86 വയസുള്ള പിതാവായാൽ പോലും അങ്ങനെ തന്നെയാണ്.
ഛത്തിസ്ഗഢ് സർക്കാർ മതങ്ങളെയും എല്ലാ വിഭാഗങ്ങളെയും, അവരുടെ വികാരങ്ങളെയും അങ്ങേയറ്റം മാനിക്കുന്നു. തന്റെ പിതാവ് നന്ദകുമാർ ബാഘേലിന്‍റെ പരാമർശം സാമുദായിക സമാധാനം തകർക്കുന്നതിന് കാരണമായി. അദ്ദേഹത്തിന്‍റെ പ്രസ്താവനയിൽ താനും ദു:ഖിതനാണെന്നും ഭൂപേഷ് ബാഘേൽ കൂട്ടിച്ചേർത്തു.