അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് പേരിട്ട് ഇന്ത്യ ഭൂപടത്തിൽ ഉൾപ്പെടുത്തിയതിനെതിരെ ചൈന രംഗത്തെത്തി. എന്നാൽ ചൈനയുടെ പ്രതിഷേധം അനാവശ്യമാണെന്നും അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി
ദില്ലി: അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങളെ സർവ്വെ ഓഫ് ഇന്ത്യ ഭൂപടത്തിൽ രേഖപ്പെടുത്തിയ ഇന്ത്യയുടെ തീരുമാനത്തിനെതിരായ ചൈനീസ് പ്രതിഷേധം അനാവശ്യമെന്ന് വിദേശകാര്യ മന്ത്രാലയം. കൂടുതലും അതിർത്തിയിലുള്ള സ്ഥലങ്ങൾക്ക് പേരിട്ടാണ് ഇന്ത്യ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തിയത്. ഇന്ത്യയുടെ നടപടി രണ്ട് രാജ്യങ്ങൾക്കുമിടയിലെ ബന്ധത്തെ ബാധിക്കുമെന്ന് ചൈന പ്രതികരിച്ചിരുന്നു. അരുണാചൽ പ്രദേശ് പൂർണ്ണമായും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ഇത് ആർക്കും നിരാകരിക്കാനാവില്ലെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. തുർക്കി - പാകിസ്ഥാൻ - സൗദി അറേബ്യ ഉടമ്പടി ഇന്ത്യ വിലയിരുത്തുകയാണെന്നും വിദേശകാര്യ വക്താവ് അറിയിച്ചു. ദേശീയ സുരക്ഷയ്ക്കും മേഖലയിലെ സമവാക്യങ്ങളിലും ഇതെന്ത് പ്രത്യാഖാതം ഉണ്ടാക്കും എന്നത് ചർച്ച ചെയ്യും. രാജ്യതാല്പര്യം മുൻനിറുത്തിയുള്ള എല്ലാ നടപടിയും ഇന്ത്യ സ്വീകരിക്കുമെന്നും വിദേശകാര്യ വക്താവ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

