കോൺഗ്രസ് നേതാക്കൾ നിയമസഭയിലേക്കെത്തിയത് കുതിരവണ്ടിയിൽ, ഇന്ധന വില വർദ്ധനവിനെതിരെ കർണാടകയിൽ പ്രതിഷേധം
സിദ്ധരാമയ്യ, കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ അടക്കം മുഴുവന്‍ കോണ്‍ഗ്രസ് അംഗങ്ങളും കുതിരവണ്ടിയിലാണ് സഭയിലെത്തിയത്.
ബെംഗളുരു: ഇന്ധനവില വര്‍ധനവില്‍ (Fuel Price Hike) പ്രതിഷേധിച്ച് കര്‍ണാടക(Karnataka) നിയമസഭയിലേക്ക് കുതിരവണ്ടിയിലെത്തി കോണ്‍ഗ്രസ് (Congress) നേതാക്കള്‍. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ അടക്കം മുഴുവന്‍ കോണ്‍ഗ്രസ് അംഗങ്ങളും കുതിരവണ്ടിയിലാണ് സഭയിലെത്തിയത്. ഇന്ധനവില ജിഎസ്ടി പരിധിയിലാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. തമിഴ്നാട് മാതൃകയില്‍ നികുതി കുറയ്ക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തയാറാകണമെന്നും സഭയില്‍ കോണ്‍ഗ്രസ് ചൂണ്ടികാട്ടി.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കേരത്തിൽ യുഡിഎഫ് സെപ്തംബർ 20ന് സംസ്ഥാനതല ധർണ നടത്തിയിരുന്നു. നിയോജക മണ്ഡല അടിസ്ഥാനത്തിൽലാണ് ധർണ്ണ നടന്നത്. അതേസമയം
ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാൽ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയുമെന്ന പ്രചാരണങ്ങൾ തെറ്റാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നേരത്തേ വ്യക്തമാക്കിയിരുന്നു. കേന്ദ്ര സെസ് ആണ് കുറയ്ക്കേണ്ടത്. ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ വില കുറയുമെന്ന പ്രചരണത്തിന് പിന്നില്‍ രാഷ്ട്രീയമാണ്. ജിഎസ്ടിയില്‍ കൊണ്ടുവന്നിട്ടും പാചകവാതകത്തിന്‍റെ വില കുറഞ്ഞില്ലെന്നും ധനമന്ത്രി ദില്ലിയില്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
ജിഎസ്‍ടി കൗൺസിലിൽ കേരളം നിലപാടുകള്‍ ശക്തമായി അവതരിപ്പിച്ചു. വെളിച്ചെണ്ണയുടെ നികുതി ഉയർത്തുന്നതിനെ കേരളവും ഗോവയും തമിഴ്നാടും എതിർത്തു. പല സംസ്ഥാനങ്ങളും ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണ്. ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്നത് നീട്ടണമെന്ന് ആവശ്യപ്പെട്ടെന്നും ബാലഗോപാല്‍ വ്യക്തമാക്കിയിരുന്നു.