കര്‍ണാടകയില്‍ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ലിംഗായത്ത് നേതാവ്? പുതിയ നീക്കവുമായി കോണ്‍ഗ്രസ്
ബിജെപിയുടെ നിര്‍ണ്ണായക വോട്ടുബാങ്കായ ലിംഗായത്ത് വിഭാഗത്തെ ഒപ്പം നിര്‍ത്താനാണ് ശ്രമം. സിദ്ധരാമ്മയ്ക്ക് പകരം ലിംഗായത്ത് നേതാവ് എംബി പാട്ടീലിന്‍റെ പേരാണ് പരിഗണനയില്‍ ഉള്ളത്.
ബെംഗളൂരു: കര്‍ണാകയില്‍ ബിജെപി നേതൃമാറ്റങ്ങള്‍ക്കിടെ സിദ്ധാരാമ്മയയ്ക്ക് പകരം ലിംഗായത്ത് വിഭാഗത്തിൽ നിന്നുള്ള നേതാവിനെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ കോണ്‍ഗ്രസ് നീക്കം. യെദിയൂരപ്പ പടിയിറങ്ങിയതോടെ സമുദായ വോട്ടുകളിലേക്ക് കണ്ണുനട്ടിരിക്കുകയാണ് കോണ്‍ഗ്രസ്. ബിജെപിയുടെ നിര്‍ണ്ണായക വോട്ടുബാങ്കായ ലിംഗായത്ത് വിഭാഗത്തെ ഒപ്പം നിര്‍ത്താനാണ് ശ്രമം. സിദ്ധരാമ്മയ്ക്ക് പകരം ലിംഗായത്ത് നേതാവ് എംബി പാട്ടീലിന്‍റെ പേരാണ് പരിഗണനയില്‍ ഉള്ളത്.
സിദ്ധരാമ്മയ വഴങ്ങിയില്ലെങ്കില്‍ എംബി പാട്ടീലിനെ എഐസിസി ജനറല്‍ സെക്രട്ടറിയാക്കാനാണ് നീക്കം. നേതൃമാറ്റത്തിനെ തുടര്‍ന്ന് ലിംഗായത്തുമായുള്ള ബിജെപിയുടെ അകലച്ച സുവര്‍ണ്ണാവസരമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്. എല്ലാ സമുദായങ്ങള്‍ക്കും പരിഗണന നല്‍കിയാണ് ബിജെപിയുടെ നേതൃമാറ്റം. ഇത് മുന്‍കൂട്ടി കണക്കിലെടുത്താണ് കോണ്‍ഗ്രസിലും അഴിച്ചുപണി. ഭിന്നത പരിഹരിച്ച് ഒരുമിച്ച് പോകണമെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം. എന്നാല്‍ പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി നില്‍ക്കുകയാണ് വേണ്ടതെന്നും കോണ്‍ഗ്രസിന് തിരിച്ചുവരവിനുള്ള സുവര്‍ണാവസരമെന്നും സിദ്ധരാമ്മയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.