വായു മലിനീകരണവും കൊവിഡ് വ്യാപനവും രൂക്ഷം; കോൺഗ്രസ് അധ്യക്ഷ ദില്ലി വിട്ടു
ഡോക്ടർമാരുടെ ഉപദേശത്തെ തുടർന്നാണ് തീരുമാനം. എന്നാൽ എവിടേക്കാണ് മാറിയതെന്ന് ഇതുവരെ കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടില്ല
ദില്ലി: രാജ്യതലസ്ഥാനത്ത് വായു മലിനീകരണവും, കൊവിഡ് വ്യാപനവും രൂക്ഷമായതിനെ തുടർന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ദില്ലി വിട്ടു. ഡോക്ടർമാരുടെ ഉപദേശത്തെ തുടർന്നാണ് തീരുമാനം. എന്നാൽ എവിടേക്കാണ് മാറിയതെന്ന് ഇതുവരെ കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടില്ല.
സോണിയ ഗാന്ധിക്ക് നെഞ്ചിലെ അണുബാധ ഗുരുതരമാകാനുള്ള സാധ്യത മുൻനിർത്തിയാണ് ഡോക്ടർമാരുടെ നിർദ്ദേശമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ദില്ലിയിൽ വായു മലിനീകരണം കുറയുന്നത് വരെ ചൂടുള്ള സ്ഥലത്ത് സോണിയയെ താമസിപ്പിക്കാനാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ചെന്നൈ, ഗോവ നഗരങ്ങളുടെ പ്രാന്ത പ്രദേശങ്ങളാണ് ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളതെന്ന് മുതിർന്ന നേതാവിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഒരു മാസത്തോളമായി സോണിയക്ക് ചെസ്റ്റ് ഇൻഫെക്ഷൻ ഉണ്ട്. ഇതിന് ചികിത്സയും നടക്കുന്നുണ്ട്. ജൂലൈ 30 ന് ഇവരെ ദില്ലിയിലെ സർ ഗംഗാറാം ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. പിന്നീട് സെപ്തംബർ 12 ന് അമേരിക്കയിലേക്ക് ചികിത്സയ്ക്കായി പോയ ഇവർക്കൊപ്പം രാഹുൽ ഗാന്ധിയും ഉണ്ടായിരുന്നു. ദില്ലിയിൽ നിന്ന് താമസം മാറ്റുമ്പോഴും ഒപ്പം രാഹുൽ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ കാണുമെന്നും വിവരമുണ്ട്.