Asianet News MalayalamAsianet News Malayalam

സുപ്രീം കോടതിക്ക് നന്ദി: അനുകൂല വിധിയിൽ സന്തോഷം പ്രകടിപ്പിച്ച് ഗുലാം നബി ആസാദ്

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തന്നെ കശ്മീർ സന്ദർശിക്കാമെന്ന് പറഞ്ഞതിൽ വളരെയേറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു

Congress's Ghulam Nabi Azad I am thankful to Supreme Court for permitting me to travel to Jammu & Kashmir
Author
Supreme Court of India, First Published Sep 16, 2019, 1:49 PM IST

ദില്ലി: ജമ്മു കശ്മീർ സന്ദർശിക്കാൻ അനുവദിച്ച സുപ്രീം കോടതി വിധിയിൽ സന്തോഷം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തന്നെ കശ്മീർ സന്ദർശിക്കുമെന്ന് പറഞ്ഞതിൽ വളരെയേറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

"ജമ്മു കശ്മീർ സന്ദർശിക്കാൻ അനുമതി തന്നതിന് സുപ്രീം കോടതിയോട് എനിക്ക് നന്ദിയുണ്ട്. എന്റെ റിപ്പോർട്ട് ഞാൻ കോടതിയിൽ സമർപ്പിക്കും. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തന്നെ ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചതും കശ്മീർ സ്ഥിതിഗതികൾ വിലയിരുത്താൻ സന്ദർശിക്കുമെന്ന് പറഞ്ഞതും വളരെയേറെ സന്തോഷകരമാണ്," ഗുലാം നബി ആസാദ് വ്യക്തമാക്കി.

ശ്രീനഗർ, ജമ്മു, ബാരാമുള്ള, അനന്ത്നാഗ് ജില്ലകൾ സന്ദർശിക്കാനാണ് ഗുലാം നബി ആസാദിന് അനുമതി ലഭിച്ചത്. ഇവിടെയുള്ള ജനങ്ങളെ നേരിൽ കാണാനും അവരുടെ കാര്യങ്ങൾ അറിഞ്ഞ് റിപ്പോർട്ട് സമർപ്പിക്കാനുമാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

"അദ്ദേഹം സമർപ്പിച്ച സബ്‌മിഷനിൽ പ്രസംഗം നടത്തില്ലെന്നും പൊതുജന റാലി സംഘടിപ്പിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്," ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി പറഞ്ഞു. ഗുലാം നബി ആസാദിന്റെ വാദം കേട്ടശേഷം, ജനങ്ങൾക്ക് ഹൈക്കോടതിയെ സമീപിക്കുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോയെന്ന കാര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ജമ്മു കശ്മീർ ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് സുപ്രീം കോടതി ചോദിച്ചു. ജമ്മു കശ്മീരിലെ ജനങ്ങൾക്ക് ഹൈക്കോടതിയെ സമീപിക്കാനാവുന്നില്ലെങ്കിൽ അത് വളരെ ഗുരുതരമായ സ്ഥിതിവിശേഷമാണെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു.

"ഞാൻ വ്യക്തിപരമായി തന്നെ ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് സംസാരിക്കാം. ഇത് വളരെ ഗുരുതരമായ പ്രശ്നമാണ്. ആവശ്യമെങ്കിൽ ജമ്മു കശ്മീർ ഞാൻ നേരിട്ട് സന്ദർശിക്കാം," ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ജമ്മു കശ്മീർ സന്ദർശിക്കാൻ പലവട്ടം ഗുലാം നബി ആസാദ് ശ്രമിച്ചെങ്കിലും ഗവർണർ അനുമതി നിഷേധിച്ചിരുന്നു. ഇതേ തുടർന്നാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്.

Follow Us:
Download App:
  • android
  • ios