അഹമ്മദ് പട്ടേലിന്റെ രാജ്യസഭ സീറ്റ് ബിജെപി നേടും; കോണ്‍ഗ്രസിന് തിരിച്ചടി
അഹമ്മദ് പട്ടേലിന് 2023 വരെയും അഭയ് ഭരദ്വാജിന് 2026 വരെയും കാലാവധിയുണ്ടായിരുന്നു. ഒഴിവുകൾ നികത്താൻ രണ്ടു തവണ തെരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പദ്ധതിയിടുന്നത്.
ദില്ലി: അഹമ്മദ് പട്ടേലിന്റെ മരണത്തോടെ ഗുജറാത്തിൽ ഒഴിവുവന്ന രാജ്യസഭാ സീറ്റ് കോൺഗ്രസിന് കൈവിടും. 2017-ൽ അഹമ്മദ് പട്ടേൽ വൻ പോരാട്ടത്തിലൂടെയാണ് ഈ സീറ്റ് നേടിയത്. ഇതാണ് ബിജെപി നേടാൻ പോകുന്നത്. നവംബർ 25-നാണ് അഹമ്മദ് പട്ടേൽ അന്തരിച്ചത്. ഡിസംബർ ഒന്നിന് ബിജെപിയുടെ അഭയ് ഭരദ്വാജ് മരിച്ചതോടെ ഒരു സീറ്റു കൂടി ഒഴിവുവന്നിട്ടുണ്ട്.
അഹമ്മദ് പട്ടേലിന് 2023 വരെയും അഭയ് ഭരദ്വാജിന് 2026 വരെയും കാലാവധിയുണ്ടായിരുന്നു. ഒഴിവുകൾ നികത്താൻ രണ്ടു തവണ തെരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പദ്ധതിയിടുന്നത്. അങ്ങനെ വന്നാൽ രണ്ടു സീറ്റും ബിജെപി വിജയിക്കും. ഗുജറാത്ത് നിയമസഭയിൽ ബിജെപിക്ക് 111 സീറ്റും കോണ്‍ഗ്രസിന് 65 സീറ്റുമാണുള്ളത്.
ഒരു സ്ഥാനാർഥിക്ക് 50 ശതമാനമോ 88 സീറ്റോ ആണ് ജയിക്കാൻ ആവശ്യമുള്ളത്. ഇത്തരത്തിൽ രണ്ടു തെരഞ്ഞെടുപ്പുകൾ നടത്തിയാണ് അമിത് ഷായുടെയും സ്മൃതി ഇറാനിയുടെയും രാജിയോടെ ഒഴിവുവന്ന സീറ്റുകൾ ബിജെപി പിടിച്ചെടുത്തത്. ഇതിൽ ഒരു സീറ്റ് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനാണ് നൽകിയത്.