പശ്ചിമേഷ്യയിൽ ആക്രമണം ഉണ്ടാകില്ലെന്ന ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം ഒരു യുദ്ധതന്ത്രമാണെന്ന് വ്യോമയാന വിദഗ്ധൻ ജേക്കബ് കെ. ഫിലിപ്പ്. കൂടുതൽ ശക്തമായ ആക്രമണത്തിന് മുന്നോടിയായി ആയുധങ്ങൾ ഇസ്രായേലിൽ എത്തിക്കാനാണ് ഈ നീക്കമെന്ന് അദ്ദേഹം പറയുന്നു.
തിരുവനന്തപുരം: പശ്ചിമേഷ്യയിൽ ഇറാന്റെ ഊർജ്ജനിലയങ്ങൾക്ക് നേരെ അഞ്ച് ദിവസത്തേക്ക് ആക്രമണം ഉണ്ടാകില്ലെന്ന ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നിൽ കൃത്യമായ യുദ്ധതന്ത്രമുണ്ടെന്ന് വ്യോമയാന വിദഗ്ധൻ ജേക്കബ് കെ. ഫിലിപ്പ്. കൂടുതൽ ശക്തമായ ആക്രമണത്തിന് മുന്നോടിയായി ആയുധങ്ങളും സൈനിക സന്നാഹങ്ങളും ഇസ്രായേലിൽ എത്തിക്കാനുള്ള സാവകാശം നേടാനാണ് ഈ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപനമെന്ന ഇറാൻ പ്രസ്താവന ശരിവയ്ക്കുന്നതാണ് ചില കണക്കുകളെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.
ട്രംപിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെ ജർമ്മനിയിലെ സ്പാങ്ഡലം, റാംസ്റ്റൈൻ, ഇംഗ്ലണ്ടിലെ മിൽഡൻഹാൾ എന്നീ യുഎസ് സൈനിക താവളങ്ങളിൽ നിന്ന് യുഎസ് വ്യോമസേനയുടെ ബോയിങ് സി-17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങൾ തുടർച്ചയായി ഇസ്രായേലിലേക്ക് പറക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
പതിവുപോലെ ആയുധങ്ങളും സൈനിക ഉപകരണങ്ങളും എത്തിക്കുന്ന വിമാനങ്ങളാണ് കാൾസൈനുകൾ, ആര്‍സിഎച്ച്, മൂസെ. അടിയന്തര സ്വഭാവമുള്ള യുദ്ധസാമഗ്രികൾ എത്തിക്കുന്നതിനാണ് ഈ കാൾസൈൻ ഉപയോഗിക്കുന്നത്.
ഈ രണ്ട് വിഭാഗം വിമാനങ്ങളും ഒന്നിച്ച് ഇസ്രായേലിലേക്ക് വരുന്നത് ഇതൊരു വൻതോതിലുള്ള അടിയന്തര സൈനിക നീക്കമാണെന്നതിന്റെ സൂചനയാണ്. ഒരു സി-17 വിമാനത്തിന് ഏകദേശം 70-80 ടൺ ചരക്ക് വഹിക്കാൻ ശേഷിയുണ്ട്. ഇത്തരം നിരവധി വിമാനങ്ങൾ യൂറോപ്പിൽ നിന്ന് ഇസ്രായേലിലെത്തി രണ്ടോ മൂന്നോ മണിക്കൂറിനുള്ളിൽ തിരികെ പോയി വീണ്ടും ചരക്കുമായി വരുന്നത് വൻതോതിലുള്ള ആയുധ-സൈനിക ശേഖരണമാണ് നടക്കുന്നത് എന്നതിന് തെളിവാണ്.
ഇറാന്റെ വിലയിരുത്തൽ ശരിയാകുന്നു
ആക്രമണത്തിന് കൂടുതൽ സാവകാശം ലഭിക്കാനുള്ള അമേരിക്കയുടെ തന്ത്രമാണിതെന്ന ഇറാന്റെ പ്രസ്താവന ശരിവെക്കുന്ന രീതിയിലാണ് നിലവിലെ വിമാന നീക്കങ്ങൾ. വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷവും പശ്ചിമേഷ്യൻ ആകാശത്ത് കാണുന്ന ഈ അസാധാരണ സൈനിക നീക്കം വരാനിരിക്കുന്ന വലിയൊരു യുദ്ധത്തിന്റെ മുന്നൊരുക്കമാണെന്ന് ജേക്കബ് കെ. ഫിലിപ്പ് ഫ്ലൈറ്റ് ട്രാക്കിങ് സ്ക്രീൻഷോട്ടുകൾ സഹിതം വിവരിക്കുന്നു.

