Asianet News MalayalamAsianet News Malayalam

ഞായറാഴ്ച 'ജനത കര്‍ഫ്യു', ജനങ്ങള്‍ പുറത്തിറങ്ങരുത്; ആഹ്വാനവുമായി പ്രധാനമന്ത്രി

കൊറോണയിൽ നിന്ന് രക്ഷപ്പെടാൻ നിങ്ങളുടെ കുറച്ചുദിവസങ്ങൾ രാജ്യത്തിന് നൽകണം, അനാവശ്യമായി സാധനങ്ങൾ വാങ്ങിക്കൂട്ടരുത്. പരമാവധി പുറത്തിറങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. 

covid 19 prime minister calls for janatha curfew dont get out from march 22
Author
Delhi, First Published Mar 19, 2020, 8:28 PM IST

ദില്ലി: കൊവിഡ് 19 നെ നേരിടാൻ ജനതാ കർഫ്യു പ്രഖാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാർച്ച് 22ന്  ഞായറാഴ്ച രാവിലെ ഏഴ് മണിക്കും രാത്രി 9 മണിക്കും ഇടയിൽ എല്ലാ പൗരൻമാരും സ്വയം ജനതാ കർഫ്യു പാലിക്കണം. ഈ സമയത്ത് ആരും പുറത്തിറങ്ങരുതെന്നും റോഡിലിറങ്ങരുതെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. 

ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊവിഡ് എന്ന് വിശദമാക്കിയ പ്രധാനമന്ത്രി എല്ലാ ജനങ്ങളും ഇതിനെ അതീവ ഗൗരവമായി തന്നെ എടുക്കണമെന്നും ആവശ്യപ്പെട്ടു. "രാജ്യത്തെ 130 കോടി ജനങ്ങളോട് എനിക്ക് വലിയൊരു അഭ്യർത്ഥനയുണ്ട്,  കൊറോണയിൽ നിന്ന് രക്ഷപ്പെടാൻ നിങ്ങളുടെ കുറച്ചുദിവസങ്ങൾ രാജ്യത്തിന് നൽകണം" എന്ന് പറഞ്ഞാണ് പ്രധാനമന്ത്രി ജനതാ കർഫ്യൂ പ്രഖ്യാപിച്ചത്. ജനങ്ങൾ, ജനങ്ങളാൽ , ജനങ്ങൾക്ക്  വേണ്ടി സ്വയം നടപ്പാക്കുന്നതാണ് ജനതാ കർഫ്യു എന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. 

ആൾക്കൂട്ടങ്ങളിൽ നിന്ന് ഓരോരുത്തരും വിട്ട് നിൽക്കണം. വരുന്ന കുറച്ച് ആഴ്ചകൾ എല്ലാവരും അവരവരുടെ വീടുകളിൽ തന്നെ തുടരണം. സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങൾ അതേപടി പിന്തുടരണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സർക്കാർ ഉദ്യോഗസ്ഥർ, മാധ്യമങ്ങൾ ഇവരൊഴികെ ആരും വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രി പറഞ്ഞു,

രാജ്യത്തെ മഹാമാരിയിൽ നിന്ന് രക്ഷിക്കാനായി ആശുപത്രികളിലും എയർപ്പോർട്ടുകളിലുമെല്ലാം ആളുകൾ അഹോരാത്രം ജോലി ചെയ്യുകയാണെന്നും ഇവരെ അഭിനന്ദിക്കാനായി ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക് എല്ലാവരും വീടിന്‍റെ വാതിൽ പടയിലോ, ജനാലയ്ക്കരികിലോ, ബാൽക്കണിയിലോ നിന്ന് കൈകൾ കൊട്ടുകയോ, പാത്രങ്ങളിലടിച്ച് ശബ്ദമുണ്ടാക്കുകയോ ചെയ്യണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. 

ജനങ്ങൾ റോഡിലിറങ്ങരുതെന്നാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്നത്. ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊവിഡ് എന്ന് വിശദമാക്കിയ പ്രധാനമന്ത്രി എല്ലാ ജനങ്ങളും ഇതിനെ അതീവ ഗൗരവമായി തന്നെ എടുക്കണമെന്നും ആവശ്യപ്പെട്ടു. മാനവരാശിയെ തന്നെ വിഷമവൃത്തിലാക്കിയിരിക്കുകയാണ് കൊവിഡ് 19 എന്ന് പറഞ്ഞ പ്രധാനമന്ത്രി ലോക മഹായുദ്ധ കാലത്ത് പോലും ഇത്രയും രാജ്യങ്ങൾ ബാധിക്കപ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കി. കഴിഞ്ഞ രണ്ട് മാസമായി ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഈ മഹാമാരിയുടെ വാർത്തകൾ വായിക്കുകയാണെങ്കിലും ഒരു രാജ്യത്തിനും മറ്റൊരു രാജ്യത്തെ സഹായിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. 

ആവശ്യമില്ലാതെ സാധനങ്ങൾ വാങ്ങിക്കൂട്ടരുതെന്നാണ് പ്രധാനമന്ത്രിയുടെ മറ്റൊരു നിർദ്ദേശം. താൻ ആവശ്യപ്പെട്ടപ്പോഴൊക്കെ രാജ്യം അത് മാനിച്ചിട്ടുണ്ടെന്നും ഇത്തവണയും അതുണ്ടാകണമെന്നുമാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. 

സർക്കാർ രോഗ വ്യാപനം നിരീക്ഷിക്കുകയാണെന്നും പല രാജ്യങ്ങളും  പറ്റാവുന്നത്ര ആളുകളെ ഐസൊലേറ്റ് ചെയ്താണ് രോഗ വ്യാപനം തടഞ്ഞിരിക്കുന്നതെന്നും പ്രധാനമന്ത്രി രാജ്യത്തോട് പറഞ്ഞു. ഒരു കാരണവശാലും ഇക്കാര്യത്തിൽ അലസത പാടില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഒരു പൗരനും കൊവിഡിനെ ഭീതിയോടെ  സമീപിക്കരുതെന്നും സ്വയം രോഗ ബാധിതരാകാതിരിക്കാൻ ശ്രദ്ധിക്കുമെന്നും മറ്റുള്ളവരിലേക്ക് രോഗം പകരാതെ സംരക്ഷിക്കുമെന്നും തീരുമാനമെടുക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. 

ഈ രോഗത്തിന് മരുന്നില്ലാത്ത സാഹചര്യത്തിൽ നമ്മൾ സുഖമായിരിക്കുക എന്നത് വളരെ പ്രധാനമാണ്. ഇതിന് എറ്റവും നല്ലത് വീടിന് പുറത്തിറങ്ങാതിരിക്കുന്നതാണ്. സമൂഹത്തിൽ നിന്ന് അകലം പാലിക്കേണ്ടത് വളരെ അധികം ആവശ്യമാണ്. അത് കൊണ്ട് തന്നെ. നിങ്ങൾക്ക് കുഴപ്പമൊന്നും ഇല്ലെങ്കിലും രോഗം വരില്ല എന്ന് ഉറപ്പുണ്ടെങ്കിലും പുറത്തിറങ്ങി നടക്കാം എന്ന് കരുതരുത് . അങ്ങനെ ചെയ്യുന്നത് നിങ്ങളോടും നിങ്ങളുടെ സഹജീവികളോടും ചെയ്യുന്ന ദ്രോഹമാണ് പ്രധാനമന്ത്രി പറയുന്നു.  അത്യാവശ്യമാണെങ്കിൽ മാത്രം പുറത്തിറങ്ങുക. സാധിക്കുന്നത്ര ജോലികൾ വീട്ടിൽ നിന്ന് തന്നെ ചെയ്യണമെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. 

കുടുംബത്തിലെ മുതിർന്ന് പൗരൻമാർ വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന ആരോഗ്യവകുപ്പിന്‍റെ നിർദ്ദേശം പ്രധാനമന്ത്രിയും ആവർത്തിച്ചു. സാമ്പത്തിക പാക്കേജിനായി ഒരു കർമ്മസേനയെ നിയോഗിക്കുമെന്നും പ്രധാനമന്ത്രി മുന്നോട്ട് വച്ചു. ഇതിന് ധനമന്ത്രി നിർമ്മലാ സീതാരാമൻ നേതൃത്വം നൽകും. ആപൽസന്ധിയിൽ ദിവസവേതനത്തിൽ ജോലി ചെയ്യുന്ന ആളുകളുടെ കാര്യത്തിൽ ശ്രദ്ധവേണമെന്നും പ്രധാനമന്ത്രി പറഞ്ഞു. നമ്മൾ ഒന്നിച്ച് നിന്നാൽ ഈ ആപത് ഘട്ടം തരണം ചെയ്യാമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

Follow Us:
Download App:
  • android
  • ios