കൊവിഡ് 19: രാജ്യത്ത് മരണം ഏഴായി; രാജ്യത്തെ 75 ജില്ലകളിൽ അവശ്യ സർവീസുകൾ മാത്രം
രാജ്യത്ത് രോഗം വ്യാപിക്കുന്നത് തടയാനായി കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ് കേന്ദ്ര സർക്കാർ. രോഗം സ്ഥിരീകരിച്ചിട്ടുള്ള രാജ്യത്തെ 75 ജില്ലകളിൽ ലോക്ക് ഡൗൺ നടപ്പാക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. അവശ്യ സർവ്വീസുകൾ മാത്രമാണ് പ്രവർത്തിക്കുക.
ദില്ലി: രാജ്യത്ത് കൊവിഡ് മരണം ഏഴായിരിക്കുകയാണ്. ഗുജറാത്തിലാണ് ഏഴാമത്തെ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സൂറത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 69 വയസുകാരനാണ് രോഗത്തിന്‍റെ ഒടുവിലത്തെ ഇര. ഗുജറാത്തിലെ തന്നെ വഡോദരയിൽ ഇന്നലെ മരിച്ച 65 കാരിക്കും കൊവിഡ് സംശയിക്കുന്നുണ്ടെങ്കിലും ഇവരുടെ പരിശോധന ഫലം ഇത് വരെ വന്നിട്ടില്ല.
രാജ്യത്ത് രോഗം വ്യാപിക്കുന്നത് തടയാനായി കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ് കേന്ദ്ര സർക്കാർ. രോഗം സ്ഥിരീകരിച്ചിട്ടുള്ള രാജ്യത്തെ 75 ജില്ലകളിൽ ലോക്ക് ഡൗൺ നടപ്പാക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. അവശ്യ സർവ്വീസുകൾ മാത്രമാണ് പ്രവർത്തിക്കുക.
ചെയിൻ ഓഫ് ട്രാൻസ്മിഷൻ തടയുകയാണെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് ജോയിൻ്റ് സെക്രട്ടറി ലാവ് അഗർവാൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ജനതാ കർഫ്യൂവുമായി ജനം സഹകരിച്ചത്തിൽ സന്തോഷമുണ്ടെന്നും അഗർവാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു,
ഇന്ന് ക്യാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിമാരുമായി വീഡിയോ കോൺഫറൻസ് നടത്തിയിരുന്നു. കുറച്ച് ദിവസമായി കേസുകളുടെ എണ്ണം കൂടിയിട്ടുണ്ട്. ഏത് വിധേനയും രോഗവ്യാപനം തടയേണ്ടതായിട്ടുണ്ട്. ഇതിനായി എല്ലാ സംസ്ഥാന സർക്കാരുകളോടും കൊവിഡ് പോസിറ്റീവ് സർവ്വീസുകൾ കണ്ടെത്തിയ ജില്ലകൾ ലോക്ക് ഡൗൺ ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
എല്ലാ ട്രെയിൻ സർവ്വീസുകളും മാർച്ച് 31 വരെ നിർത്തിവച്ചിരിക്കുകയാണെന്നും. ഇതെല്ലാ താൽക്കാലികം മാത്രമാണെന്നും കേന്ദ്ര ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. രോഗം പടരുന്നത് തടയാൻ നിയന്ത്രണങ്ങൾ അത്യാവശ്യമാണെന്നും. ലോക്ക്ഡൗൺ സമയത്ത് പാവപ്പെട്ടവർക്ക് വേണ്ട സഹായങ്ങൾ ചെയ്യണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
എല്ലാ സംസ്ഥാനങ്ങളോടും പോസിറ്റീവ് കേസുകൾ കൈകാര്യം ചെയ്യാൻ തയ്യാറായിരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.