Asianet News MalayalamAsianet News Malayalam

പ്ലെയര്‍ ഉപയോഗിച്ച് പല്ലു പറിക്കല്‍, ജനനേന്ദ്രിയം തകര്‍ക്കല്‍; എഎസ്പിയുടെ കസേര തെറിച്ചു

മര്‍ദ്ദനങ്ങളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഡിജിപി സി ശൈലന്ദ്ര ബാബു, ബല്‍വീര്‍ സിംഗിനെ അടിയന്തരമായി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത്. ദക്ഷിണ മേഖല ഐജിക്കാണ് അധിക ചുമതല. 
 

custodial violence thamilnadu asp shifted out fvv
Author
First Published Mar 28, 2023, 2:42 PM IST

ചെന്നൈ: അംബാസമുദ്രം, വിക്രമസിംഗപുരം പൊലീസ് സ്റ്റേഷനുകളിലെ കസ്റ്റഡി മര്‍ദ്ദനങ്ങളില്‍ ആരോപണനവിധേയനായ എഎസ്പി ബല്‍വീര്‍ സിംഗിന്റെ കസേര തെറിച്ചു. പെറ്റി കേസുകളില്‍ കസ്റ്റഡിയിലെടുത്ത യുവാക്കളുടെ പല്ലുകള്‍ കട്ടിംഗ് പ്ലെയര്‍ ഉപയോഗിച്ച് നീക്കം ചെയ്തു, ജനനേന്ദ്രിയം തകര്‍ത്തു തുടങ്ങിയ ആരോപണങ്ങളാണ് ബല്‍വീര്‍ സിംഗിനെതിരെ ഉയര്‍ന്നത്. മര്‍ദ്ദനങ്ങളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഡിജിപി സി ശൈലന്ദ്ര ബാബു, ബല്‍വീര്‍ സിംഗിനെ അടിയന്തരമായി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത്. ദക്ഷിണ മേഖല ഐജിക്കാണ് അധിക ചുമതല. 

സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികളുണ്ടാകുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഇരകളുടെ വീടുകളില്‍ പ്രത്യേക സംഘം സന്ദര്‍ശനം നടത്തിയിരുന്നു. അംബാസമുദ്രം, വിക്രമസിഗപുരം പൊലീസ് സ്റ്റേഷനിലെ സിസി ടിവി ദൃശ്യങ്ങളും എഫ്‌ഐആര്‍ രേഖകളും അന്വേഷണ സംഘം ശേഖരിച്ചിരുന്നു. വേദ നാരായണന്‍, ചെല്ലപ്പ, സൂര്യ, മാരിയപ്പന്‍ തുടങ്ങിയവരാണ് ബല്‍വീര്‍ സിംഗിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. 

കസ്റ്റഡി മര്‍ദ്ദനത്തിന് ഇരയായ നാലു പേരും എഎസ്പി ബല്‍വീര്‍ സിംഗിന്റെ ക്രൂരതകളെ കുറിച്ച് പറഞ്ഞിരുന്നു. വിക്രമസിംഗപുരം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ വേദ നാരായണന്‍ കടുത്ത ആരോപണങ്ങളാണ് എഎസ്പിക്കെതിരെ ഉന്നയിച്ചത്. കട്ടിംഗ് പ്ലെയര്‍ ഉപയോഗിച്ച് ചെവി മുറിവേല്‍പ്പിക്കുകയും പല്ലുകള്‍ നീക്കം ചെയ്യുകയും ചെയ്‌തെന്ന് 49കാരനായ വേദ നാരായണന്‍ പറഞ്ഞു. വിക്രമസിംഗപുരം സ്റ്റേഷനിലെ സിസി ടിവി സ്ഥാപിക്കാത്ത മുറിയില്‍ വച്ചായിരുന്നു മര്‍ദ്ദനവും പീഡനവും. എഎസ്പിയെ കൂടാതെ എസ്‌ഐ മുരുകേശനും ആറു പൊലീസുകാരും സംഭവസമയത്ത് മുറിയിലുണ്ടായിരുന്നു. കുടുംബവിഷയത്തില്‍ പരാതിയില്‍ ചോദ്യം ചെയ്യാനാണ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. എന്നാല്‍ കൊടുംക്രിമിനലിനെ പോലെയാണ് എഎസ്പി പെരുമാറിയത്. വാര്‍ധക്യസഹജരോഗങ്ങളുണ്ടെന്ന് പറഞ്ഞിട്ടും അത് കേള്‍ക്കാതെ പൊലീസുകാര്‍ മര്‍ദ്ദിക്കുകയായിരുന്നു. സംസാരം ഹിന്ദിയിലായതിനാല്‍ എഎസ്പി പറയുന്നത് മനസിലായിരുന്നില്ല. രണ്ടു പേപ്പറുകളില്‍ ഒപ്പും കയ്യടയാളവും രേഖപ്പെടുത്തിയ ശേഷമാണ് സ്റ്റേഷനില്‍ നിന്ന് വിട്ടയച്ചതെന്നും അതില്‍ എന്താണ് എഴുതിയതെന്ന് അറിയില്ലെന്നും വേദ നാരായണന്‍ പറഞ്ഞു. 

ലൈഫ് മിഷൻ കേസിലെ കള്ളപ്പണ ഇടപാട് സ്പോൺസേ‍ർഡ് തീവ്രവാദം, മുഖ്യസൂത്രധാരൻ ശിവശങ്ക‍ർ'; ഇഡി കോടതിയിൽ

മര്‍ദ്ദനത്തിനിരയായ സൂര്യയെ വീട്ടില്‍ നിന്ന് കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്. കുറച്ചുപേര്‍ വീട്ടിലെത്തി സൂര്യയെ കൂട്ടി കൊണ്ടുപോയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഭക്ഷണം കഴിക്കാന്‍ സാധിക്കാത്ത നിലയിലാണ് മാരിയപ്പനെന്ന് ബന്ധുക്കള്‍ പറഞ്ഞു. എഎസ്പിക്കെതിരെ കേസുമായി മുന്നോട്ട് പോകുന്നതില്‍ യുവാക്കള്‍ക്ക് ഭയമുണ്ട്. അവര്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് യുവാക്കള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ മഹാരാജന്‍ ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios