കോണ്‍സുലേറ്റ് വഴി ഈന്തപ്പഴവും ഖുറാനും; യുഎഇ മുന്‍ കോണ്‍സല്‍ ജനറലിനും അറ്റാഷെയ്ക്കും കസ്റ്റംസ് നോട്ടീസ് നല്‍കും
ദുബായിൽ നിന്ന് യുഎഇ കോൺസുലേറ്റ് വഴി പതിനേഴായിരം കിലോ ഈന്തപ്പഴമായിരുന്നു കൊണ്ടുവന്നത്.
ദില്ലി: നയതന്ത്ര ബാഗിലൂടെ ഈന്തപ്പഴവും മതഗ്രന്ഥങ്ങളും കൊണ്ടുവന്ന സംഭവത്തിൽ മുൻ യുഎഇ കോൺസൽ ജനറലിനും (Former UAE Consul General) അറ്റാഷെയ്ക്കും (Attache) കാരണം കാണിക്കൽ നോട്ടീസ് നൽകാൻ കസ്റ്റംസിന് (Customs) അനുമതി. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് അനുമതി നൽകിയത്. സ്വർണ്ണക്കളളക്കടത്ത് കേസിന് പിന്നാലെ ഇരുവരും വിദേശത്തേക്ക് പോയിരുന്നു.
കേന്ദ്രസർക്കാരിന്‍റെ അനുമതിയില്ലാതെ കേരളത്തിലേക്ക് പതിനേഴായിരം കിലോയിലധികം ഈന്തപ്പഴവും മതഗ്രന്ഥങ്ങളും കൊണ്ടുവന്നത് സംബന്ധിച്ചാണ് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം അന്വേഷിച്ചത്. നയതന്ത്ര പരിരക്ഷയുളള കോൺസൽ ജനറലിനേയും അറ്റാഷെയേയും രാജ്യത്തെ നിയമ നടപടികളുടെ ഭാഗമാക്കുന്നതിനാണ് നോട്ടീസ് നൽകുന്നത്. നേരത്തെ സ്വർണ്ണക്കളളക്കടത്ത് കേസിലും ഡോളർ കേസിലും നോട്ടീസ് നൽകിയെങ്കിലും ഇരുവരും മറുപടി നൽകിയിരുന്നില്ല.