കൂടുതല്‍ ആളുകള്‍ തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങികിടക്കുന്നുണ്ടോയെന്നറിയാന്‍ രണ്ടാം ദിവസവും തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

അഹ്മദാബാദ്: ഗുജറാത്തിലെ വഡോദരയിൽ പാലം തകർന്നുവീണ് മരിച്ചവരുടെ എണ്ണം 14 ആയി. വ്യാഴാഴ്ച രാവിലെ ഒരു മൃതദേഹം കൂടി കണ്ടെടുക്കുകയായിരുന്നു. ആറ് പേരെയും ഇനിയും കണ്ടെത്താനായിട്ടില്ല. കൂടുതല്‍ ആളുകള്‍ തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങികിടക്കുന്നുണ്ടോയെന്നറിയാന്‍ രണ്ടാം ദിവസവും തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഗുജറാത്തിലെ വഡോദര ആനന്ദ് ജില്ലകളെ ബന്ധിപ്പിക്കുന്ന മഹിസാഗര്‍ നദിയുടെ കുറുകെയുള്ള പാലം ഇന്നലെയാണ് തകർന്നത്. അപകട കാരണം കണ്ടെത്താൻ ഗുജറാത്ത് മുഖ്യമന്ത്രി നാലംഗ സംഘത്തെ നിയമിച്ചു. റോഡ്സ് ആന്റ് ബിൽഡിങ്സ് വകുപ്പിലെ ഡിസൈൻ വിഭാഗം ചീഫ് എഞ്ചിനീയർ, സൗത്ത് ഗുജറാത്തിലെ ചീഫ് ചീഫ് എഞ്ചിനീയർ, പുറത്തു നിന്നുള്ള രണ്ട് എഞ്ചിനീയർമാർ എന്നിവരടങ്ങുന്ന സംഘത്തെയാണ് നിയോഗിച്ചത്. സാങ്കേതിക കാര്യങ്ങളിലുള്ള പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാൻ ഇവരോട് നിർദേശിച്ചിട്ടുണ്ട്. അപകത്തിൽ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.

1985ൽ നിർമിച്ച പാലത്തിന് സ്ഥിരമായ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നതായും എന്നാൽ നിർഭാഗ്യകരമായ അപകടം സംഭവിക്കുകയായിരുന്നു എന്നുമാണ് ഗുജറാത്ത് മന്ത്രി റുഷികേഷ് പട്ടേൽ പറഞ്ഞത്. പാലത്തില്‍ നിന്നും നദിയിലേക്ക് വീണ നാലു വാഹനങ്ങളിലുള്ളവരാണ് അപകടത്തില്‍ പെട്ടത്. ആനന്ദ്, വഡോദര ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ പാലം രാവിലെ വാഹന തിരക്കേറിയ സമയത്താണ് തകർന്നുവീണത്. അപകടത്തിൽ ഏതാനും പരിക്കേൽക്കുകയും ചെയ്തു. രണ്ട് ട്രക്കുകൾ, ഒരു ബൊലേറോ, ഒരു പിക്കപ്പ് വാൻ എന്നിവ പാലത്തിലൂടെ കടന്നുപോകുമ്പോഴാണ് പെട്ടെന്ന് പാലം തകർന്നുവീണത്. വലിയ ശബ്ദം കേട്ടതായും തൊട്ടുപിന്നാലെ പാലം തകർന്ന് വാഹനങ്ങൾ നദിയിലേക്ക് പതിക്കുകയും ചെയ്തതായി ദൃക്സാക്ഷികൾ പറഞ്ഞു.