12 സുഖോയ് വിമാനങ്ങള്‍, ധ്രുവസ്ത്ര മിസൈലുകള്‍; 45000 കോടിയുടെ വമ്പന്‍ പദ്ധതിക്ക് അനുമതി നല്‍കി പ്രതിരോധ വകുപ്പ്
ഇന്ത്യൻ നാവികസേനയ്ക്കായി അടുത്ത തലമുറ സർവേ വെസലുകൾ വാങ്ങുന്നതിനും അംഗീകാരം നൽകി. ഈ വർഷമാദ്യം നിരവധി തവണ സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ ഡോർണിയർ വിമാനങ്ങളുടെ കൃത്യതയും വിശ്വാസ്യതയും മെച്ചപ്പെടുത്തുന്നതിന് ഏവിയോണിക്‌സ് നവീകരണം നടത്താനും തീരുമാനമായി.

ദില്ലി: 45000 കോടിയുടെ യുദ്ധവിമാനങ്ങളടക്കമുള്ള യുദ്ധസാമഗ്രികള്‍ ഏറ്റെടുക്കാന്‍ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. 12 സുഖോയ്-30, എംകെഐ യുദ്ധവിമാനങ്ങളും ധ്രുവസ്ത്ര എയർ ടു സർഫേസ് മിസൈലുകളും ഡോർണിയർ വിമാനങ്ങളുടെ നവീകരണവും ഉൾപ്പെടെ 45,000 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് പ്രതിരോധ ഏറ്റെടുക്കൽ കൗൺസിൽ വെള്ളിയാഴ്ച അംഗീകാരം നൽകിയത്. ഇന്ത്യൻ വ്യോമസേനയ്ക്കുള്ള സുഖോയ് വിമാനങ്ങള്‍ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡാണ് നിര്‍മിക്കുന്നത്. ഏറ്റവും ആധുനികമായ സുഖോയ് വിമാനങ്ങളാണ് നിര്‍മിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യൻ നാവികസേനയ്ക്കായി അടുത്ത തലമുറ സർവേ വെസലുകൾ വാങ്ങുന്നതിനും അംഗീകാരം നൽകി. ഈ വർഷമാദ്യം നിരവധി തവണ സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ ഡോർണിയർ വിമാനങ്ങളുടെ കൃത്യതയും വിശ്വാസ്യതയും മെച്ചപ്പെടുത്തുന്നതിന് ഏവിയോണിക്‌സ് നവീകരണം നടത്താനും തീരുമാനമായി. ഏകദേശം 45,000 കോടി രൂപയുടെ ഏറ്റെടുക്കലിന് അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അംഗീകാരം നല്‍കിയത്. "ആത്മനിർഭർ ഭാരത്" ലക്ഷ്യം കൈവരിക്കുന്നതിനായി പ്രതിരോധ വ്യവസായത്തിന് ഉത്തേജനം നൽകുന്നതിനായി ഇന്ത്യൻ നിര്‍മാതാക്കളില്‍ നിന്നാണ് ആയുധങ്ങള്‍ സ്വന്തമാക്കുക. 60-65 ശതമാനം ആഭ്യന്തര നിക്ഷേപമാണ് ഈ രംഗത്ത് ലക്ഷ്യമിടുന്നതെന്നും അധികൃതര്‍ അറിയിച്ചു.
Read More... കാനഡ-ഇന്ത്യ സ്വതന്ത്രവ്യാപാര കരാർ ചർച്ചകള്‍ നിർത്തിവെച്ചു
ലൈറ്റ് ആർമർഡ് മൾട്ടിപർപ്പസ് വെഹിക്കിൾസ് (LAMV), ഇന്റഗ്രേറ്റഡ് സർവൈലൻസ് ആൻഡ് ടാർഗെറ്റിംഗ് സിസ്റ്റം (ISAT-S) എന്നിവ വാങ്ങുന്നതിനും അനുമതി നൽകി. പീരങ്കി തോക്കുകളും റഡാറുകളും വിന്യസിക്കുന്നതിന് ഹൈ മൊബിലിറ്റി വെഹിക്കിൾ (എച്ച്എംവി) വാഹനങ്ങളും നെക്സ്റ്റ് ജനറേഷന്‍ സർവേ വെസലുകൾ വാങ്ങുന്നതിനും പച്ചക്കൊടി വീശി. കിഴക്കൻ ലഡാക്കിൽ ചൈനയുമായുള്ള അതിർത്തി തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിക്ക് കീഴില്‍ കൂടുതല്‍ യുദ്ധ സാമഗ്രികള്‍ ഏറ്റെടുക്കാനുള്ള നിര്‍ദേശം ലഭിച്ചതെന്നും ശ്രദ്ധേയം.