'വനിതകൾക്ക് 2500 രൂപ പ്രതിമാസ സഹായം, കൂടെ 300 യൂണിറ്റ് സൗജന്യ വൈദ്യുതി'; ബിജെപിയുടെ 3-ാം പ്രകടന പത്രിക ഇന്ന്
വൈകീട്ട് രജൗരി ഗാർഡനിലും ത്രിനഗറിലും അമിത്ഷാ റാലിയും നടത്തുന്നുണ്ട്.

ദില്ലി: ദില്ലി തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മൂന്നാം പ്രകടന പത്രിക കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് പുറത്തിറക്കും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ദില്ലി ബിജെപി ആസ്ഥാനത്താണ് ചടങ്ങ്. 300 യൂണിറ്റ് സൗജന്യ വൈദ്യുതി ഉൾപ്പെടെ വമ്പൻ വാഗ്ദാനങ്ങൾ മൂന്നാം പത്രികയിലുണ്ടാകുമെന്നാണ് സൂചന. വനിതകൾക്ക് 2500 രൂപ പ്രതിമാസ സഹായവും ദളിത് വിദ്യാർത്ഥികൾക്ക് പ്രതിമാസം ആയിരം രൂപ സ്റ്റൈപ്പൻഡും വയോധികർക്ക് പത്ത് ലക്ഷം രൂപയുടെ ഇൻഷുറൻസും അടക്കം വമ്പൻ പ്രഖ്യാപനങ്ങൾ ഒന്നും രണ്ടും പത്രികകളിൽ ഉണ്ടായിരുന്നു. വൈകീട്ട് രജൗരി ഗാർഡനിലും ത്രിനഗറിലും അമിത്ഷാ റാലിയും നടത്തുന്നുണ്ട്.
സ്ത്രീകളുടെ ഉന്നമനത്തിനാണ് മുൻഗണന നൽകുന്നതെന്നാണ് പ്രകടന പത്രികയുടെ ആദ്യഭാഗം പുറത്തിറക്കി കേന്ദ്രമന്ത്രി ജെ പി നദ്ദ പറഞ്ഞത്. ഗർഭിണികൾക്ക് ഒറ്റത്തവണ 21,000 രൂപയും ആറ് പോഷകാഹാര കിറ്റുകളും ആദ്യ കുട്ടിക്ക് 5,000 രൂപയും രണ്ടാമത്തെ കുട്ടിക്ക് 6,000 രൂപയും നൽകുമെന്ന് ബിജെപിയുടെ പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ ധനസഹായം നൽകുന്ന മഹിളാ സ്മൃതി യോജനയും ബിജെപി പ്രഖ്യാപിച്ചു.
2021ൽ സ്ത്രീകൾക്ക് 1,000 രൂപ നൽകുമെന്ന് എഎപി വാഗ്ദാനം ചെയ്തെങ്കിലും പഞ്ചാബിലോ ദില്ലിയിലോ പാലിച്ചിട്ടില്ലെന്ന് നദ്ദ ആരോപിച്ചു. എൽപിജി സിലിണ്ടറുകൾക്ക് സർക്കാർ 500 രൂപ സബ്‌സിഡി നൽകുമെന്നും ദീപാവലിക്കും ഹോളിക്കും ദില്ലിയിലെ ജനങ്ങൾക്ക് രണ്ട് സൗജന്യ സിലിണ്ടറുകൾ നൽകുമെന്നും ബിജെപി വാഗ്ദാനം ചെയ്യുന്നു.
ദില്ലിയിൽ ബിജെപി അധികാരത്തിലെത്തിയാൽ കേന്ദ്രത്തിന്‍റെ ആദ്യ കാബിനറ്റ് യോഗത്തിൽ തന്നെ ആയുഷ്മാൻ ഭാരത് ആരോഗ്യ പദ്ധതി നടപ്പാക്കുമെന്ന് നദ്ദ ഉറപ്പുനൽകി. എഎപി സർക്കാർ ഈ കേന്ദ്ര പദ്ധതിയെ എതിർത്തിരുന്നു. മുതിർന്ന പൗരന്മാർക്ക് 5 ലക്ഷം രൂപയുടെ അധിക ആരോഗ്യ പരിരക്ഷ ലഭിക്കും. ഇതോടെ പ്രായമായവർക്ക് നൽകുന്ന മൊത്തം ആരോഗ്യ പരിരക്ഷ 10 ലക്ഷമായി ഉയർത്തുമെന്ന് പ്രകടന പത്രികയിൽ പറയുന്നു.