നിസാമുദ്ദീനിൽ മതപരമായ ചടങ്ങിൽ പങ്കെടുത്ത ഒൻപത് പേർക്ക് കൊവിഡ്; 200 പേർ നിരീക്ഷണത്തിൽ
മർകസിൽ നടന്ന ഒരു മതപരമായ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ ഒമ്പത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വ്യാഴാഴ്ച ജമ്മു കശ്മീരിലെ ശ്രീനഗറിൽ കൊവിഡ് ബാധിച്ച് മരിച്ച 65കാരനും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നതായി സ്ഥിരീകരിച്ചു
ദില്ലി: ദില്ലി നിസാമുദ്ദീൻ ദർഗയ്ക്ക് സമീപമുള്ള മർകസിൽ മതപരമായ ചടങ്ങിൽ പങ്കെടുത്ത ഒൻപത് പേർക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഈ പരിപാടിയിൽ 200 ഓളം പേർ പങ്കെടുത്തിരുന്നു. മർകസിനും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന ഇരുന്നൂറോളം പേരെ നിരീക്ഷണത്തിൽ വച്ചിരിക്കുകയാണ്.
ഇവരെ ദില്ലിയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. മാർക്കസ് പരിസരം ദില്ലി പൊലീസ് സീൽ ചെയ്തു. മർകസിൽ നടന്ന ഒരു മതപരമായ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ ഒമ്പത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വ്യാഴാഴ്ച ജമ്മു കശ്മീരിലെ ശ്രീനഗറിൽ കൊവിഡ് ബാധിച്ച് മരിച്ച 65കാരനും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നതായി സ്ഥിരീകരിച്ചു. ഈ പശ്ചാത്തലത്തിലാണ് തിടുക്കത്തിൽ എല്ലാവരെയും ആശുപത്രിയിലാക്കിയത്.
രാജ്യത്ത് ഒറ്റ ദിവസത്തിനിടെ രാജ്യത്ത് 92 പേർക്ക് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ ഇന്ന് വൈകുന്നേരം അറിയിച്ചിരുന്നു. ഇതോടെ രാജ്യത്ത് കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 1071 ആയി. ഇവരിൽ 99 പേർക്ക് രോഗം ഭേദമായെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ മറ്റ് പല രാജ്യങ്ങളെയും അപേക്ഷിച്ച് നോക്കുമ്പോൾ ഇന്ത്യയിൽ രോഗം വ്യാപിക്കുന്നത് പിടിച്ചുനിർത്താൻ സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് സാധ്യമായത് ജനങ്ങളുടെ സഹകരണം മൂലമാണെന്നും ജാഗ്രത ഇതേപടി മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരാളുടെ പോലും അശ്രദ്ധ, ഇതുവരെ രാജ്യം നടത്തിയ എല്ലാ ശ്രമവും വിഫലമാക്കുമെന്നും ലവ് അഗർവാൾ പറഞ്ഞു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച നാല് പേർ കൂടി മരിച്ചു. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ആകെ 29 ആയി. അതേസമയം 38000ത്തിലേറെ പേരുടെ സ്രവ പരിശോധന ഇതിനോടകം നടത്തിയെന്നും ലവ് അഗർവാൾ വിശദീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 32 പേർക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതിൽ 17 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 15 പേർക്ക് സമ്പർക്കം മൂലം രോഗബാധ ഉണ്ടായി. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 213 ആയി. ഇന്നത്തെ കണക്ക് പ്രകാരം കാസർകോട് 17, കണ്ണൂർ 11, വയനാട്, ഇടുക്കി ജില്ലകളിൽ രണ്ട് വീതം പേർക്കാണ്.
157253 പേർ നിരീക്ഷണത്തിൽ. 156660 പേർ വീടുകളിൽ 623 പേർ ആശുപത്രികളിലാണ്. ഇന്ന് മാത്രം 126 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 6991 സാമ്പിളുകളാണ് പരിശോധിച്ചത്. 6031 എണ്ണം നെഗറ്റീവാണ്. പരിശോധന കൂടുതൽ വേഗത്തിലാക്കാനുള്ള റാപിഡ് ടെസ്റ്റ് സംവിധാനം നേരത്തെ പറഞ്ഞിരുന്നു.