ദില്ലിയിലെ ബിജെപിയുടെ പ്രചാരണ ഗാനം; പെരുകി പെരുകി ഡിസ്‍ലൈക്കുകള്‍
ദില്ലിയില്‍ പ്രതിഷേധിക്കുന്നവരെയെല്ലാം തുരത്തിയോടിക്കണം, അര്‍ബന്‍ നക്സലുകള്ക്ക് ഇവിടെ ഇടമില്ല തുടങ്ങിയ ആശയങ്ങളാണ് ബിജെപി ഗാനത്തിലൂടെ പങ്കുവയ്ക്കുന്നത്. ജനുവരി 31നാണ് 2.08 മിനിറ്റ് ദൈര്‍ഘ്യം വരുന്ന പ്രചാരണഗാനം പുറത്ത് വന്നത്
ദില്ലി: ദില്ലി നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിന്‍റെ ഭാഗമായി ബിജെപി പുറത്തിറക്കിയ ഗാനത്തിന് സാമൂഹ്യ മാധ്യമങ്ങളില്‍ മോശം പ്രതികരണം. പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റര്‍ തുടങ്ങി വിഷയങ്ങള്‍ ഉള്‍പ്പെടുത്തി ഇറക്കിയ പ്രചാരണഗാനത്തോട് ഡിസ്‍ലൈക്ക് അടിച്ചാണ് ഏറിയ പങ്കാളുകളുകളും പ്രതികരിച്ചിരിക്കുന്നത്.
ദില്ലിയില്‍ പ്രതിഷേധിക്കുന്നവരെയെല്ലാം തുരത്തിയോടിക്കണം, അര്‍ബന്‍ നക്സലുകള്ക്ക് ഇവിടെ ഇടമില്ല തുടങ്ങിയ ആശയങ്ങളാണ് ബിജെപി ഗാനത്തിലൂടെ പങ്കുവയ്ക്കുന്നത്. ജനുവരി 31നാണ് 2.08 മിനിറ്റ് ദൈര്‍ഘ്യം വരുന്ന പ്രചാരണഗാനം പുറത്ത് വന്നത്. അഞ്ച് ലക്ഷത്തിന് മുകളില്‍ ആളുകള്‍ ഇതിനകം ഈ ഗാനം കണ്ടു കഴിഞ്ഞു. എന്നാല്‍, വെറും അയ്യായിരത്തിന് അടുത്ത് ആളുകള്‍ മാത്രമാണ് ഗാനത്തിന് ലൈക്ക് അടിച്ചിരിക്കുന്നത്.
ഒരു ലക്ഷത്തിന് മുകളിലേക്ക് ഡിസ്‍ലൈക്കുകള്‍ വന്നിട്ടുണ്ട്. മലയാളികള്‍ അടക്കമുള്ളവര്‍ ഗാനത്തോട് പ്രതികരിച്ച് കമന്‍റുകള്‍ ചെയ്തിട്ടുണ്ട്. രാജ്യത്ത് വെറുപ്പും വിദ്വേഷവും വളര്‍ത്തുകയാണെന്നും കലാപമുണ്ടാക്കാന്‍ കുറക്കുന്മാരെ പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പ്രവര്‍ത്തിക്കുകയാണെന്നുമൊക്കെയാണ് വിമര്‍ശന കമന്‍റുകള്‍ വന്നിരിക്കുന്നത്. അതേസമയം, ദില്ലിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെ വിജയ പ്രതീക്ഷയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കുവച്ചത്.
ഫെബ്രുവരി എട്ടിന് ദില്ലിയിൽ നടക്കുന്ന തെരഞ്ഞെടുപ്പ് രണ്ട് പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള മത്സരമാണെന്നും വോട്ടെടുപ്പ് ഫലം എല്ലാവരെയും ഞെട്ടിക്കുമെന്നും അമിത് ഷാ പറഞ്ഞു. കിഴക്കൻ ദില്ലിയിലെ കോണ്ട്‌ലിയിൽ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിലാണ് ഷായുടെ പരാമർശം.“ഈ തെരഞ്ഞെടുപ്പ് രാജ്യത്തിന്റെയും ദില്ലിയുടേയും സുരക്ഷയുമായി ബന്ധപ്പെട്ടതാണ്.
ഇത് രണ്ട് പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള തെരഞ്ഞെടുപ്പാണ്, കോണ്ട്‌ലിയിലെ ആളുകൾ ഏത് പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കാണാൻ ഞാൻ കാത്തിരിക്കുകയാണ്,”- അമിത് ഷാ പറഞ്ഞു. പൗരത്വ നിയ ഭേദഗതി, രാമ ക്ഷേത്രം, ആർട്ടിക്കിൾ 370 റദ്ദാക്കൽ തുടങ്ങിയ വിഷയങ്ങളിൽ എഎപിയും കോൺഗ്രസും ബിജെപിയെ എതിർത്തത് അവരുടെ വോട്ട് ബാങ്ക് ഭയം കാരണമാണെന്നും ഷാ ആരോപിച്ചു.