ദേശീയപാതയോരത്തെ നിർമാണങ്ങൾക്ക് ദൂരപരിധി നിയന്ത്രണം ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി സെപ്റ്റംബർ ഒന്നിലേക്ക് മാറ്റി.
ദില്ലി: ദേശീയപാതയോരത്തെ നിർമാണങ്ങൾക്ക് ദൂരപരിധി നിയന്ത്രണം ഏർപ്പെടുത്തിയ ഉത്തരവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി സെപ്റ്റംബർ ഒന്നിലേക്ക് മാറ്റി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവർ അടങ്ങിയ ബെഞ്ചാണ് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നത്. അതിന് മുമ്പ് സുപ്രീം കോടതി പുറപ്പടിവിച്ച നിർദേശങ്ങൾ നടപ്പിലാക്കിയതിന്റെ നടപടി റിപ്പോർട്ട് ഫയൽ ചെയ്യാൻ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളോട് സുപ്രീം കോടതി നിർദേശിച്ചു.
സുപ്രീം കോടതി നിർദേശം നടപ്പാക്കിയത് സംബന്ധിച്ച നടപടി റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി സുപ്രീം കോടതിയിൽ ഫയൽ ചെയ്തിട്ടുണ്ട്. എന്നാൽ ചീഫ് സെക്രട്ടറി ഇത് വരെയും റിപ്പോർട്ട് ഫയൽ ചെയ്തിട്ടില്ല. കേസിൽ കക്ഷി ചേരാൻ ചാവക്കാട് സ്വദേശിയായ ഫൗസിയ എടക്കാട് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട് ഭൂവുടമകളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ഫൗസിയ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത കക്ഷി ചേരൽ അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ദേശീയ പാതയുടെമധ്യത്തിൽ നിന്ന് 40 മീറ്റർ അകലെ മാത്രമേ ഗാർഹിക ആവശ്യങ്ങൾക്കുള്ള കെട്ടിട നിർമാണത്തിനും 75 മീറ്റർ അകലെ മാത്രമേ വാണിജ്യ ആവശ്യങ്ങൾക്കുള്ള കെട്ടിട നിർമ്മാണത്തിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കും അനുമതി നൽകാവൂ എന്നത് ഉൾപ്പടെയുള്ള നിർദേശങ്ങൾ ആണ് സുപ്രീം കോടതി നൽകിയിരിക്കുന്നത്.
