ഷഹീദ് ഹസൻ ഖാൻ മേവാതി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രധാന കവാടത്തിന് എതിർവശത്തുള്ള മെഡിക്കൽ സ്റ്റോറുകളാണ് കനത്ത പൊലീസ് സന്നാഹത്തോടെ പൊളിച്ചു നീക്കിയത്.
ദില്ലി: ഹരിയാനയിലെ നൂഹിൽ പൊട്ടിപ്പുറപ്പെട്ട വർഗീയ സംഘർഷത്തിന് പിന്നാലെ ജില്ലാ ഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നു. അനധികൃതമായി നിർമിച്ച കെട്ടിടങ്ങളാണ് പൊളിക്കുന്നതെന്നാണ് സർക്കാർ വാദം. ശനിയാഴ്ച രാവിലെ 25ഓളം മെഡിക്കൽ സ്റ്റോറുകളും മറ്റ് വ്യവസായ സ്ഥാപനങ്ങളും ബുൾഡോസർ ഉപയോഗിച്ച് നശിപ്പിച്ചു. അക്രമം നടന്ന നുഹിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള തൗരുവിൽ താമസിക്കുന്ന കുടിയേറ്റക്കാരുടെ കുടിൽ വ്യാഴാഴ്ച വൈകുന്നേരം സർക്കാർ ഭൂമി കയ്യേറിയെന്നാരോപിച്ച് പൊളിച്ചുനീക്കി.
ഷഹീദ് ഹസൻ ഖാൻ മേവാതി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രധാന കവാടത്തിന് എതിർവശത്തുള്ള മെഡിക്കൽ സ്റ്റോറുകളാണ് കനത്ത പൊലീസ് സന്നാഹത്തോടെ പൊളിച്ചു നീക്കിയത്. വർഷങ്ങളായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് പൊളിച്ചത്. മൂന്നാം ദിവസമാണ് ബുൾഡോസർ ഉപയോഗിച്ച് അധികൃതർ നടപടി തുടരുകയാണ്. വിവിധ പ്രദേശങ്ങളിലെ 50 മുതൽ 60 വരെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി. അറസ്റ്റ് ഭയന്ന് പ്രദേശത്തെ നിരവധി പേർ പലായനം ചെയ്തെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സംഘർഷത്തെ തുടർന്ന് നൂഹിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നൂഹുൽ പൊട്ടിപ്പുറപ്പെട്ട സംഘരൿഷം ഗുരുഗ്രാമിലേക്കും വ്യാപിക്കുകയായിരുന്നു. രണ്ട് ഹോം ഗാർഡുകളും മതപണ്ഡിതനുമടക്കം ആറ് പേരാണ് കൊല്ലപ്പെട്ടത്. ജില്ലാ ഭരണകൂടത്തിന്റെ ബുൾഡോസർ നടപടിക്കെതിരെ പ്രാഎംഎൽഎയും കോൺഗ്രസ് നേതാവുമായ അഫ്താബ് അഹമ്മദ് രംഗത്തെത്തി. പാവപ്പെട്ടവരുടെ വീടും ജീവനോപാധികളുമാണ് നൂഹിൽ അധികൃതർ പൊളിച്ചുനീക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഭരണ പരാജയങ്ങൾ മറച്ചുവെക്കാൻ സർക്കാർ തെറ്റായ നടപടി സ്വീകരിക്കുകയാണെന്നും അടിച്ചമർത്തൽ നയമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
Read More... കാറിന് നേരെ വെടി, കല്ലേറ്, തീ; ഹരിയാന കലാപത്തിൽ ജഡ്ജിയും മൂന്ന് വയസ്സുകാരി മകളും രക്ഷപ്പെട്ടത് തലനാരിഴക്ക്
സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 202 പേരെ അറസ്റ്റ് ചെയ്തതായും 80 പേരെ കരുതൽ തടങ്കലിൽ പാർപ്പിച്ചതായും ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ് പറഞ്ഞു. അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ 106 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. അക്രമത്തിന് പിന്നിൽ വലിയ ഗെയിം പ്ലാൻ നടന്നിട്ടുണ്ടെന്നും അനിൽ വിജ് ആരോപിച്ചു. കലാപത്തിന് പിന്നിലെ സൂത്രധാരനെക്കുറിച്ച് ഇതുവരെ സൂചനകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് വെള്ളിയാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ നുഹ് പൊലീസ് സൂപ്രണ്ട് പറഞ്ഞു.
