ഏപ്രിൽ ഫൂൾ ദിനത്തിൽ കൊവിഡ് 19 വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കരുത്: കർശന നിയമ നടപടി
ഉത്തരവ് ലംഘിക്കുന്നവർക്ക് ആറുമാസം വരെ തടവോ 1000 രൂപ പിഴയോ ഇവ രണ്ടും ഒരുമിച്ചോ ശിക്ഷയായി ചുമത്താൻ 188-ാം വകുപ്പ് വ്യവസ്ഥ ചെയ്യുന്നുണ്ട്.
മഹാരാഷ്ട്ര: വിഡ്ഢിദിനമായ ഏപ്രിൽ 1 ന് കൊവിഡ് 19 ബാധയെ അടിസ്ഥാനപ്പെടുത്തി വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് പൂന പൊലീസ് അധികൃതർ. പൂന പൊലീസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഈ അറിയിപ്പുള്ളത്. സമൂഹമാധ്യമങ്ങളിലും മറ്റും ഇത്തരം വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ഐപിസി 188 പ്രകാരം കേസെടുക്കും. ഉത്തരവ് ലംഘിക്കുന്നവർക്ക് ആറുമാസം വരെ തടവോ 1000 രൂപ പിഴയോ ഇവ രണ്ടും ഒരുമിച്ചോ ശിക്ഷയായി ചുമത്താൻ 188-ാം വകുപ്പ് വ്യവസ്ഥ ചെയ്യുന്നുണ്ട്.
വിഡ്ഢിദിനമായ ഏപ്രിൽ 1ന് ബന്ധുക്കളെയും സുഹൃത്തുക്കളെയും നിരുപദ്രവമായി കബളിപ്പിക്കാറുണ്ട്. എന്നാൽ കൊവിഡ് 19 ബാധയെക്കുറിച്ച് അത്തരം നടപടികൾ പാടില്ല എന്ന് പൊലീസ് കർശനമായി നിർദ്ദേശിക്കുന്നു. 'കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്ക് ഡൗണിനെക്കുറിച്ചോ കൊവിഡിനെക്കുറിച്ചോ വ്യാജ അറിയിപ്പുകളും ഊഹാപോഹങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുത്. ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ലോക്ക് ഡൗൺ സംവിധാനം തകരാറിലാകാനും അത് കാരണമാകും.' പൂനയിലെ സബ് ഡിവിഷണൽ പൊലീസ് ഓഫീസറായ നാരായൺ ഷിർഗോൺകർ പറഞ്ഞു. അത്തരക്കാരെ കണ്ടെത്തിയാൽ കർശന നിയമ നടപടി സ്വീകരിക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.