കള്ളപ്പണ കേസിൽ ചെന്നൈ കോടതിയിലാണ് ഇ ഡി കുറ്റപത്രം സമർപ്പിച്ചത്. 3000-ത്തിലേറെ പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്
ചെന്നൈ: കള്ളപണക്കേസിൽ അറസ്റ്റിലായ തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിക്കെതിരെ ഇഡി ചെന്നൈ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 3000-ത്തിലേറെ പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. 2011 മുതൽ 2015 വരെ ജയലളിത മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരുന്ന കാലത്തെ അഴിമതി കേസുമായി ബന്ധപ്പെട്ടാണ് സെന്തിൽ ബാലാജിക്കെതിരെ അന്വേഷണം നടക്കുന്നത്.
ട്രാൻസ്‌പോർട്ട് മന്ത്രിയായിരുന്ന ഇദ്ദേഹം, കോർപ്പറേഷനുകളിൽ ഡ്രൈവർ - കണ്ടക്ടർ നിയമനത്തിന് പലരിൽ നിന്നായി പണം കൈപ്പറ്റിയെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് മൂന്ന് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിരുന്നു. 2018 ഡിസംബറിൽ ബാലാജി എഐഎഡിഎംകെ വിട്ട് ഡിഎംകെയിലെത്തി. 2021ൽ നിയമസഭയിലേക്ക് മത്സരിച്ച് എക്സൈസ്, വൈദ്യുതി വകുപ്പ് മന്ത്രിയായി ചുമതലയേറ്റു. തൊട്ടുപിന്നാലെ 2021 ജൂലൈയിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഇഡി ഇദ്ദേഹത്തിനെതിരെ കേസെടുത്തു.
ഈ കേസിൽ റിമാന്റിൽ കഴിയുകയാണ് മന്ത്രി. ഇഡിക്ക് ഇദ്ദേഹത്തെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ മദ്രാസ് ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഇതിനെതിരെ അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇഡി അപേക്ഷ പരിഗണിച്ച്, ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതി ഈ മാസം 12 വരെ ബാലാജിയെ ചോദ്യം ചെയ്യാൻ അനുമതി നൽകിയിരുന്നു. ചെന്നൈ ശാസ്ത്രി ഭവനിലെ ഇഡി ഓഫീസിൽ നടന്ന ചോദ്യംചെയ്യലിന് ശേഷമാണ് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചത്.
നിയമസഭയിലേക്ക് മത്സരിച്ച അഞ്ച് തവണയും ജയിച്ച ചരിത്രമാണ് ബാലാജിക്കുള്ളത്. കോയമ്പത്തൂര്‍ ജില്ലയുടെ ചുമതലയുണ്ടായിരുന്ന മന്ത്രിയായിരുന്നു ഇദ്ദേഹം. കേസിൽ അറസ്റ്റിലായതിന് പിന്നാലെ ഇദ്ദേഹത്തിന്റെ വകുപ്പുകൾ മറ്റ് മന്ത്രിമാർക്ക് കൈമാറിയിരുന്നു. എന്നാൽ മന്ത്രിസ്ഥാനത്ത് ബാലാജിയെ നീക്കാൻ സ്റ്റാലിൻ സർക്കാർ തയ്യാറായില്ല.
