മറാത്തിക്ക് പകരം ഇംഗ്ലീഷ്; ഔദ്യോഗിക രേഖ കീറിയെറിഞ്ഞ് ശിവസേന എംഎൽഎ
ചർച്ചയുമായി ബന്ധപ്പെട്ട പേരുകളടങ്ങിയ പട്ടിക എംഎൽഎയ്ക്ക് കൈമാറുകയുണ്ടായി. ഇവ മറാത്തിയ്ക്ക് പകരം ഇംഗ്ലീഷിൽ രേഖപ്പെടുത്തി എന്നാരോപിച്ചാണ് എംഎൽഎ കീറിയെറിഞ്ഞ് പ്രതികരിച്ചത്.
മുംബൈ: മറാത്തി ഭാഷയ്ക്ക് പകരം ഇംഗ്ലീഷ് ഉപയോഗിച്ചതിന്റെ പേരിൽ ഔദ്യോഗിക രേഖ കീറിയെറിഞ്ഞ് ശിവസേന എംഎൽഎ. മുംബൈ ഛണ്ടീവാലിയിൽ നിന്നുള്ള എംഎൽഎ ദിലീപ് ലാൻഡെയാണ് ഒരു ചടങ്ങിനിടയിൽ ഔദ്യോഗിക രേഖ കീറിയെറിഞ്ഞത്. അന്ധേരി-കുര്‍ള റോഡ് വികസനവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെയായിരുന്നു സംഭവം. ചർച്ചയുമായി ബന്ധപ്പെട്ട പേരുകളടങ്ങിയ പട്ടിക എംഎൽഎയ്ക്ക് കൈമാറുകയുണ്ടായി. ഇവ മറാത്തിയ്ക്ക് പകരം ഇംഗ്ലീഷിൽ രേഖപ്പെടുത്തി എന്നാരോപിച്ചാണ് എംഎൽഎ കീറിയെറിഞ്ഞ് പ്രതികരിച്ചത്. മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ ഡെപ്യൂട്ടി കമ്മീഷണറടക്കമുള്ള ഉദ്യോഗസ്ഥരും എംഎൽഎയ്ക്കൊപ്പം ചടങ്ങിൽ സംബന്ധിച്ചിരുന്നു.
ദൈനംദിന പ്രവർത്തനങ്ങൾക്കായി മറാത്തി ഭാഷ ഉപയോഗിക്കണമെന്ന ഉത്തരവ് നിലവിലുള്ളപ്പോൾ എന്തുകൊണ്ടാണ് ഈ പട്ടിക മറാത്തി ഭാഷയിൽ തയ്യാറാക്കാതിരുന്നത് എന്നായിരുന്നു എംഎൽഎയുടെ ചോദ്യം. ഇതിനു ശേഷമണ് പേപ്പർ കീറി ഉദ്യോഗസ്ഥർക്ക് നേർക്ക് എറിഞ്ഞത്. മുഖ്യമന്ത്രിയായ ഉദ്ദവ് താക്കറെ മറാത്തിഭാഷയ്ക്ക് പൈത്യകഭാഷ പദവി ലഭിക്കാനുള്ള ശ്രമങ്ങൾ നടത്തവെ കോര്‍പ്പറേഷൻ ഉദ്യോഗസ്ഥർ ഭാഷയെ അപമാനിക്കുന്നു എന്നാണ് ദിലീപിന്റെ ആരോപണം.