Farmers Protest |ഹരിയാനയിൽ വീണ്ടും കർഷകപ്രക്ഷോഭം; സിർസയിൽ ദേശീയപാത ഉപരോധം, പൊലീസ് ലാത്തിവീശി
ഹിസാറിൽ ബിജെപി രാജ്യസഭ എംപി രാമചന്ദ്ര ജൻഗറെ തടഞ്ഞതാണ് സംഘർഷത്തിന് കാരണം. കർഷകസമരം നടത്തുന്നത് തൊഴിൽ ഇല്ലാത്ത മദ്യപന്മാരാണെന്ന എംപിയുടെ പരാമർശത്തിനെതിരെയായിരുന്നു പ്രതിഷേധം.
ദില്ലി: ഹരിയാനയിൽ വീണ്ടും കർഷകപ്രക്ഷോഭം. ഹിസാറിൽ ബിജെപി എംപി രാമചന്ദ്ര ജാൻഗറിനെ തടഞ്ഞത് സംഘർഷത്തിൽ കലാശിച്ചു. റോത്തക്കിൽ ബിജെപി സംസ്ഥാന അധ്യക്ഷനെ കർഷകർ തടഞ്ഞുവച്ചു. ദില്ലി സിർസ ദേശീയ പാതയിൽ കർഷകരുടെ ഉപരോധം തുടരുകയാണ്
ഒരു ഇടവേളയ്ക്ക് ശേഷം കർഷകപ്രതിഷേധം ഹരിയാനയിൽ സംഘർഷത്തിലേക്ക് നീങ്ങി. ഹിസാറിൽ ബിജെപി രാജ്യസഭ എംപി രാമചന്ദ്ര ജൻഗറെ തടഞ്ഞതാണ് സംഘർഷത്തിന് കാരണം. കർഷകസമരം നടത്തുന്നത് തൊഴിൽ ഇല്ലാത്ത മദ്യപന്മാരാണെന്ന എംപിയുടെ പരാമർശത്തിനെതിരെയായിരുന്നു പ്രതിഷേധം.
ഹിസാറിലെ നർനൗണ്ടിൽ എത്തിയ എംപിയെ കർഷകർ തടഞ്ഞു. ഇതോടെ പൊലീസ് ലാത്തിവീശി. സംഘർഷത്തിനിടെ കാറിന്റെ ചില്ല് തകർന്നു. രണ്ട് കർഷകർക്ക് ഗുരുതര പരിക്കേറ്റെന്ന് കർഷകസംഘടനകൾ അറിയിച്ചു. സംഘർഷവുമായി ബന്ധപ്പെട്ട് പത്ത് പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കാര്‍ തകര്‍ത്തവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് എം പി ആവശ്യപ്പെട്ടു.
ഇതിനിടെ കേദാർനാഥിലെ പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട ബിജെപി പരിപാടിക്കിടെയാണ് സംഘർഷമുണ്ടായത്. പരിപാടിക്കായി ഇവിടുത്തെ ക്ഷേത്രത്തിൽ എത്തിയ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ മനീഷ് ഗ്രോവർ ഉൾപ്പെടെ നേതാക്കളെ കർഷകർ തടഞ്ഞുവെക്കുകയായിരുന്നു.