കേന്ദ്രസർക്കാരിൽ നിന്നും ചർച്ചയ്ക്കായി ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടില്ലെന്ന് സംയുക്ത കിസാൻ മോർച്ച
കാർഷിക നിയമങ്ങൾക്കെതിരെ കർഷകരുടെ കെഎംപി ദേശീയപാത ഉപരോധം തുടരുന്നതിനിടെയാണ് ചർച്ചയ്തക്ക് തയ്യാറാണെന്ന് കേന്ദ്ര കൃഷി മന്ത്രി പ്രതികരിച്ചത്.
ദില്ലി: കേന്ദ്രസർക്കാരിൽ നിന്നും ചർച്ചയ്ക്കായി ഔദ്യോഗിക ക്ഷണം കിട്ടിയിട്ടില്ലെന്ന് സംയുക്ത കിസാൻ മോർച്ച. ചർച്ചയ്ക്ക് തയ്യാറാണെന്ന കേന്ദ്രകൃഷി മന്ത്രിയുടെ പ്രസ്താവനയിലാണ് പ്രതികരണം. ഭാവി സമരപരിപാടികൾ പ്രഖ്യാപിക്കാൻ കർഷകസംഘടനകൾ ശനിയാഴ്ച്ച യോഗം ചേരും.
കാർഷിക നിയമങ്ങൾക്കെതിരെ കർഷകരുടെ കെഎംപി ദേശീയപാത ഉപരോധം തുടരുന്നതിനിടെയാണ് ചർച്ചയ്തക്ക് തയ്യാറാണെന്ന് കേന്ദ്ര കൃഷി മന്ത്രി പ്രതികരിച്ചത്. കൂടാതെ കൊവിഡ് സാഹചര്യം രൂക്ഷമാകുന്നതിനാൽ സമരം മാറ്റിവെയ്ക്കണമെന്നും മന്ത്രി പറഞ്ഞു. എന്നാൽ പ്രസ്താവന അല്ലാതെ ചർച്ചയ്ക്കായി യാതൊരു അറിയിപ്പും ഇതുവരെ കിട്ടിയില്ലെന്നാണ് സംയുക്ത കിസാൻ മോർച്ചയുടെ പ്രതികരണം.
ജനുവരി 22നാണ് സർക്കാരും കർഷകസംഘടനകളും തമ്മിൽ അവസാനം ചർച്ച നടന്നത്. രണ്ട് മാസം പിന്നിട്ടിട്ടും ഈക്കാര്യത്തിൽ പ്രതികരിക്കാതെയിരുന്ന മന്ത്രി സമരം ദിവസം പ്രതികരിച്ചത് സമരക്കാരിൽ ആശയക്കുഴപ്പമുണ്ടാക്കാൻ ആണെന്നാണ് കർഷകസംഘടനകളുടെ ചൂണ്ടിക്കാട്ടുന്നത്. കൊവിഡ് സാഹചര്യത്തിൽ സമരം അവസാനിപ്പിക്കണമെന്ന പ്രസ്താവനയും കർഷകസംഘടനകൾ തള്ളി. ശനിയാഴ്ച്ച ചേരുന്ന യോഗത്തിൽ പാർലമെന്റ് മാർച്ചിനുള്ള തീയ്യതി പ്രഖ്യാപിക്കും. തുടർസമരങ്ങളുടെ ഭാഗമായി ജാലിയൻവാലാബാഗ് ദിനമായ എപ്രിൽ 13നും ഭരണഘടന ദിനമായ ഏപ്രിൽ 14നും സംയുക്ത കിസാൻ മോർച്ച് പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ചിട്ടുണ്ട്.