13 പേരെ ബുധനാഴ്ച വൈകുന്നേരത്തോടെ രക്ഷപ്പെടുത്തി. വ്യോമസേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.

ദില്ലി: ഉത്തരാഖണ്ഡിൽ മോശം കാലാവസ്ഥയെ തുടർന്ന് വഴിതെറ്റി രണ്ട് മലയാളികളടക്കം ട്രക്കിംങ് സംഘത്തിലെ 5 പേർ മരിച്ചു. ഉത്തരകാശി ജില്ലയിലെ സഹസ്ത്ര താലിലേക്ക് ട്രെക്കിംഗിന് പോയ 22 അംഗ സംഘമാണ് മോശം കാലാവസ്ഥയെ തുടർന്ന് വഴിതെറ്റിയത്. ഇതിിൽ അഞ്ച് പേരാണ് മരിച്ചത്. ബെംഗളൂരു ജക്കൂരില്‍ താമസിക്കുന്ന കന്യാകുമാരി തക്കല സ്വദേശി ആശാ സുധാകര്‍(71), പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി വി.കെ സിന്ധു (45) എന്നിവരുടേതടക്കം 5 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. 

വഴി തെറ്റിപ്പോയ നാലുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. 13 പേരെ ബുധനാഴ്ച വൈകുന്നേരത്തോടെ രക്ഷപ്പെടുത്തി. വ്യോമസേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. കര്‍ണാടക മൗണ്ടനറിങ് അസോസിയേഷന്റെ നേതൃത്വത്തിലാണ് 22 സംഘം ട്രക്കിങിനു പോയത്. മരിച്ച സിന്ധു ഡെല്ലില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ്. ആശ സുധാകര്‍ എസ്ബിഐയില്‍ നിന്നു സീനിയര്‍ മാനേജറായി വിരമിച്ചയാളാണ്. 

ട്രക്കിംഗ് സംഘത്തിനൊപ്പം ട്രെക്കിംഗ് ഏജൻസിയായ ഹിമാലയൻ വ്യൂ ട്രാക്കിംഗിൽ നിന്ന് മൂന്ന് ഗൈഡുകൾ ഉണ്ടായിരുന്നുവെന്ന് ഉത്തരകാശി ജില്ലാ മജിസ്‌ട്രേറ്റ് മെഹർബൻ സിംഗ് ബിഷ്ത് പറഞ്ഞു. മെയ് 29 ന് ആണ് സംഘം ട്രെക്കിങിന് പോയത്. ജൂൺ 7 ന് മടങ്ങേണ്ടതായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനിടയ്ക്കാണ് മോശം കാലാവസ്ഥയെ തുടർന്ന് യാത്ര സംഘത്തിന് വഴി തെറ്റുന്നത്. ജൂൺ മൂന്നിനാണ് സംഘം ബേസ് ക്യാമ്പിലേക്ക് തിരികെ യാത്ര ആരംഭിക്കുന്നത്. മോശം കാലാവസ്ഥയെ തുടർന്ന് യാത്ര സംഘത്തിലെ 13 പേർക്ക് വഴി തെറ്റുകയായിരുന്നു. മെയിൻ റോഡിലേക്ക് 35 കിലോമീറ്റർ മാത്രം ഉള്ളപ്പോഴാണ് യാത്ര സംഘത്തിന് വഴി തെറ്റുന്നത്. 

Read More : ഉഷ്ണതരംഗം അതിരൂക്ഷം, മണിക്കൂറുകളായി പ്രവർത്തിപ്പിച്ച എസി പൊട്ടിത്തെറിച്ച് ഗാസിയാബാദിൽ അഗ്നിബാധ