യാത്രക്കാരിയുടെ ബോംബ് ഭീഷണിയെത്തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി.

കൊല്‍ക്കത്ത: കൈവശം ബോംബുണ്ടെന്ന് യാത്രക്കാരി ഭീഷണിപ്പെടുത്തിയതോടെ വിമാനം അടിയന്തരമായി തിരിച്ചിറക്കി. കൊല്‍ക്കത്തയില്‍ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന എയര്‍ഏഷ്യ വിമാനമാണ് യാത്രക്കാരിയുടെ ബോംബ് ഭീഷണിയെത്തുടര്‍ന്ന് കൊല്‍ക്കത്തയില്‍ തിരിച്ചിറക്കിയത്. 

എയര്‍ഏഷ്യ 15316 വിമാനത്തിലെ യാത്രക്കാരിയായ 25കാരി മോഹിനി മൊണ്ടാലാണ് വിമാന ജീവനക്കാരിയുടെ കൈവശം ബോംബ് ഭീഷണി അടങ്ങിയ കുറിപ്പ് നല്‍കിയത്. വിമാനത്തിന്‍റെ ക്യാപ്റ്റന് നല്‍കാനെന്ന് പറഞ്ഞ് കൈമാറിയ കുറിപ്പില്‍ തന്‍റെ ശരീരത്തില്‍ ബോംബ് വെച്ചുകെട്ടിയിട്ടുണ്ടെന്നും ഏതുനിമിഷവും പൊട്ടിത്തെറിക്കുമെന്നും യുവതി പറയുന്നു. ഇതോടെ വിമാനം തിരികെ കൊല്‍ക്കത്തിയിലിറക്കാന്‍ പൈലറ്റ് തീരുമാനിക്കുകയായിരുന്നു.

Read More: കശ്മീരിൽ ഭീകരര്‍ക്കൊപ്പം പിടിയിലായത് രാഷ്ട്രപതിയിൽനിന്ന് ധീരതയ്ക്കുള്ള മെഡല്‍ വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥന്‍

ശനിയാഴ്ച 9.57നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. ഒരു മണിക്കൂര്‍ കഴിഞ്ഞ് ബോംബ് ഭീഷണിയെത്തടര്‍ന്ന് വിമാനം എമര്‍ജന്‍സി ലാന്‍ഡിങിനായി കൊല്‍ക്കത്തയിലേക്ക് തിരികെ വരികയാണെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ക്ക് വിമാനത്തില്‍ നിന്ന് സന്ദേശം ലഭിച്ചു. വിമാനം നിലത്തിറങ്ങിയ ഉടനെ ഒഴിഞ്ഞ സ്ഥലത്തേക്ക് മാറ്റി കര്‍ശന പരിശോധനകള്‍ക്ക് വിധേയമാക്കി. തുടര്‍ന്ന് മോഹിനി മൊണ്ടാലിനെ സിഐഎസ്എഫ് കസ്റ്റഡിയിലെടുത്തു.