സ്കോട്ടിഷ് പാര്‍ലമെന്‍റംഗത്തിന്‍റെ ക്ഷണം സ്വീകരിച്ചാണ് യു കെയിലെ  ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍  വിക്രം ദൊരൈസ്വാമി ഗ്ലാസ്ഗോ ഗുരുദ്വാരയിലെത്തിയത്. എന്നാല്‍ കാറില്‍ നിന്ന് ഇറങ്ങാന്‍ പോലും സമ്മതിക്കാതെ 3 ഖലിസ്ഥാന്‍ അനുകൂലികള്‍ നിജ്ജറിന്‍റെ കൊലപാതകത്തില്‍  പ്രതിഷേധിക്കുകയായിരുന്നു

ദില്ലി: കാനഡക്ക് പിന്നാലെ ബ്രിട്ടണുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധത്തിലും അസ്വാരസ്യം. യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ ഗ്ലാസ്ഗോ ഗുരുദ്വാരയില്‍ ഖലിസ്ഥാനികള്‍ തടഞ്ഞ സംഭവത്തില്‍ ഇന്ത്യ ബ്രിട്ടണെ കടുത്ത അതൃപ്തി അറിയിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗ്ലാസ് ഗോ ഗുരുദ്വാരയില്‍ അനിഷ്ട സംഭവം നടന്നത്. സ്കോട്ടിഷ് പാര്‍ലമെന്‍റംഗത്തിന്‍റെ ക്ഷണം സ്വീകരിച്ചാണ് യു കെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിക്രം ദൊരൈസ്വാമി ഗ്ലാസ് ഗോ ഗുരുദ്വാരയിലെത്തിയത്. എന്നാല്‍ കാറില്‍ നിന്ന് ഇറങ്ങാന്‍ പോലും സമ്മതിക്കാതെ 3 ഖലിസ്ഥാന്‍ അനുകൂലികള്‍ നിജ്ജറിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിക്കുകയായിരുന്നു. ഒരു ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ പോലും അവിടെ കാലുകുത്താന്‍ അനുവദിക്കില്ലെന്നും മുന്നറിയിപ്പ് നല്‍കി. പ്രതിഷേധം ശക്തമായതോടെ പരിപാടിയില്‍ പങ്കെടുക്കാതെ ഹൈക്കമ്മീഷണര്‍ മടങ്ങി.

സംഭവത്തെ കടുത്ത ഭാഷയില്‍ അപലപിച്ച ഇന്ത്യ ഹൈക്കമ്മീഷണറെ ആസൂത്രിതമായി തടഞ്ഞ് അപമാനിക്കുകയായിരുന്നുവെന്ന് ആരോപിച്ചു. സംഭവം അന്വേഷിക്കുകയാണെന്ന് ബ്രിട്ടണ്‍ പ്രതികരിച്ചു. നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ ഏറെ പ്രധാനപ്പെട്ടതാണെന്നും, ആരാധന കേന്ദ്രങ്ങള്‍ എല്ലാവര്‍ക്കുമുള്ളതാണെന്നും ബ്രിട്ടണ്‍ വിദേശകാര്യമന്ത്രി ആനി മേരി ട്രവ്ലിയാന്‍ വ്യക്തമാക്കി. സംഭവത്തില്‍ മാപ്പ് പറഞ്ഞ ഗ്ലാസ്ഗോ ഗുരുദ്വാര ഭാരവാഹികള്‍ ,പ്രതിഷേധക്കാരുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി.അതേ സമയം ഹര്‍ദീപ് സിംഗ് നിജ്ജറിന്‍റെ കൊലപാതകത്തോടുള്ള പ്രതികരണം മറ്റ് രാജ്യങ്ങളിലും പ്രതിഫലിക്കുന്നത് ഗൗരവത്തോടെയാണ് ഇന്ത്യ കാണുന്നത്. ഭീഷണി മൂലം നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്നും അതിനാലാണ് കാനഡയിലെ വിസ സേവനങ്ങള്‍ നിര്‍ത്തി വച്ചതെന്നും വിദേശകാര്യമന്ത്രരി എസ് ജയശങ്കര്‍ വ്യക്തമാക്കിയിരുന്നു.