'ബുഷ് മുതല്‍ അദ്വാനി വരെ'; ജനങ്ങളില്‍ നിന്ന് ഷൂ ഏറ് നേരിടേണ്ടി വന്ന നേതാക്കള്‍...
അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്നും എതിര്‍പ്പുകളെത്തുടര്‍ന്നും, നേതാക്കള്‍ക്ക് ഷൂ ഏറ് ലഭിക്കുന്നത് ഇതാദ്യമായല്ല. മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ് ഡബ്ലൂ ബുഷ് മുതല്‍ മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംങ് വരെ ഷൂ എറിയല്‍ പ്രതിഷേധത്തിന് ഇരയായിട്ടുണ്ട്
ദില്ലി: ബിജെപി ആസ്ഥാനത്ത് വാർത്താസമ്മേളനം നടത്തുന്നതിനിടെ ദേശീയ വക്താവ് ജിവിഎൽ നരസിംഹ റാവുവിന് നേരെ ഷൂ എറിഞ്ഞത് ഇന്ന് ഏറെ വാര്‍ത്തയായി. കാൺപൂർ സ്വദേശിയായ ശക്തി ഭാർഗവ എന്ന ഡോക്ടറാണ് വാര്‍ത്താ സമ്മേളനത്തിനിടെ നരസിംഹ റാവുവിനെതിരെ ഷൂ എറിഞ്ഞത്. മാലെഗാവ് സ്ഫോടനക്കേസില്‍ പ്രതിയായ പ്രഗ്യാ സിംഗ് താക്കൂർ ബിജെപിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു സംഭവം.
ഇതാദ്യമായല്ല അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്നും എതിര്‍പ്പുകളെത്തുടര്‍ന്നും, നേതാക്കള്‍ക്ക് ഷൂ ഏറ് ലഭിക്കുന്നത്. മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ് ഡബ്ലൂ ബുഷ് മുതല്‍ മുന്‍ ഇന്ത്യന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിംങ് വരെ ഷൂ എറിയല്‍ പ്രതിഷേധത്തിന് ഇരയായിട്ടുണ്ട്. ജനങ്ങളുടെ ഷൂ ഏറ് കൊണ്ട ചില നേതാക്കളെ അറിയാം.
ജോര്‍ജ് ഡബ്ലൂ ബുഷ്
2008 ഡിസംബര്‍ 14 ന് ബാഗ്ദാദില്‍ വെച്ചാണ് സംഭവം. ഇറാഖി ബ്രോഡ് കാസ്റ്റ് ജേര്‍ണലിസ്റ്റ് മുന്‍താദര്‍ അല്‍ സെയിദിയാണ് ബാഗ്ദാദില്‍ ബുഷ് വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെ ഷൂ എറിഞ്ഞത്. ഇറാഖ് പ്രധാനമന്ത്രിയായിരുന്ന നുറി അല്‍ മാലിഖിയും വാര്‍ത്താ സമ്മേളന സമയത്ത് ബുഷിന് ഒപ്പമുണ്ടായിരുന്നു. ഷൂ ബുഷിന്‍റെ ദേഹത്ത് കൊണ്ടില്ലെങ്കിലും സംഭവം ഏറെ വാര്‍ത്തയായി.
പി ചിദംബരം
കേന്ദ്ര ധനമന്ത്രിയായിരുന്ന പി ചിദംബരത്തിനെതിരെ, മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ ആം ആദ്മി പാര്‍ട്ടി നേതാവ് ജനൈല്‍ സിംഗാണ് ഷൂ എറിഞ്ഞത്. 1984 ലെ സിഖ് വിരുദ്ധ കലാപത്തില്‍ പ്രതികളായ സജ്ജന്‍ കുമാറിനും ജഗദീഷ് ടൈറ്റ്ലറിനും ലോക്സഭാ ടിക്കറ്റ് നല്‍കിയതാണ് ജനൈല്‍ സിംഗിനെ ചൊടിപ്പിച്ചത്. അദ്ദേഹം പിന്നീട് എഎപിയില്‍ ചേരുകയും ദില്ലി എംഎല്‍എയാകുകയും ചെയ്തു.
മന്‍മോഹന്‍ സിംഗ്
മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനു നേരെയും ഷൂ ഏറ് ഉണ്ടായിട്ടുണ്ട്. 2009-തില്‍ അഹമ്മദാബാദില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യവേയാണ് സംഭവം. പെട്ടന്ന് പ്രസിദ്ധനാവാനായി ചെയ്തതാണെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമില്ലെന്നും പിടിക്കപ്പെട്ട എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി വ്യക്തമാക്കി.
എല്‍ കെ അദ്വാനി
2009-തില്‍ തന്നെയാണ് എല്‍കെ അദ്വാനിക്കു നേരെയും ഷൂ ഏറുണ്ടായത്. ആ വര്‍ഷം ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്നു എല്‍ കെ അദ്വാനി.
അദ്വാനി ഫേക്ക് ആണെന്നും ബിജെപിയുടെ സ്ഥാനാര്‍ഥിയാകാന്‍ യോഗ്യതയില്ലെന്നുമായിരുന്നു ഷൂ എറിഞ്ഞ പവാസ് അഗര്‍വാളിന് പറയാനുണ്ടായിരുന്നത്.
നവീന്‍ ജിന്ദല്‍
കുരുക്ഷേത്ര എംപിയായിരുന്ന നവീന്‍ ജിന്ദലിന് നേരെ രാജ്പാല്‍ എന്ന റിട്ടയേഡ് സ്കൂള്‍ ടീച്ചറാണ് ഷൂ എറിഞ്ഞത്. മകന് ജോലി ലഭിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഷൂ എറിയല്‍.
അരവിന്ദ് കെജരിവാള്‍
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളാണ് ഏറ്റവും കൂടുതല്‍ തവണ ഷൂ ഏറ് കൊണ്ട നേതാവ്.