ടെൻഡറുകൾ നൽകിയതിന് ശേഷം സിസോദിയ മദ്യ ലൈസൻസികൾക്ക് അനാവശ്യ സാമ്പത്തിക ആനുകൂല്യങ്ങൾ നൽകിയെന്നും വലിയ നഷ്ടമുണ്ടാക്കിയെന്നും ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു.
ദില്ലി: ദില്ലി സർക്കാറിന്റെ മദ്യ നയത്തിനെതിരെ ദില്ലി ലഫ്റ്റനന്റ് ഗവർണർ വികെ സക്‌സേന സിബിഐ അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ബിജെപി എംപി ഗൗതം ഗംഭീർ രംഗത്ത്. മദ്യത്തോടുള്ള പ്രണയവും ദില്ലിക്കെതിരെയുള്ള ആക്രമണവുമാണ് ആം ആദ്മി സർക്കാറെന്ന് ഗംഭീർ വിമർശിച്ചു. നേരത്തെ നുണയന്മാരുടെ തലവനായിരുന്ന മുഖ്യമന്ത്രി ഇപ്പോൾ തട്ടിപ്പുകാരുടെയും വഞ്ചകരുടെയും തലവനായെന്ന് ഗംഭീർ ആരോപിച്ചു. വികെ സക്‌സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദില്ലി ചീഫ് സെക്രട്ടറി 2021-22ലെ വിവാദ എക്‌സൈസ് നയം ചട്ടലംഘനവും നടപടിക്രമങ്ങളിലെ വീഴ്ചകളും സംബന്ധിച്ച് സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തു. 2021-22 വർഷത്തേക്ക് മദ്യ ലൈസൻസികൾക്ക് വഴിവിട്ട ആനുകൂല്യങ്ങൾ നൽകിയെന്നാണ് ആരോപണം .
എക്‌സൈസ് വകുപ്പിന്റെ ചുമതലയുള്ള മന്ത്രി മനീഷ് സിസോദിയയെ നടപ്പാക്കിയ മദ്യ നയം അഴിമതിക്ക് കാരണമായിട്ടുണ്ടെന്നും വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയ തീരുമാനം നിയമത്തിന്റെയും എക്സൈസി നയത്തിന്റെയും ലംഘനമാണെന്നും ഗവർണർക്കും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും അയച്ച ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് പറയുന്നു. ടെൻഡറുകൾ നൽകിയതിന് ശേഷം സിസോദിയ മദ്യ ലൈസൻസികൾക്ക് അനാവശ്യ സാമ്പത്തിക ആനുകൂല്യങ്ങൾ നൽകിയെന്നും വലിയ നഷ്ടമുണ്ടാക്കിയെന്നും ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു.
മനീഷ് സിസോദിയയുടെ നേരിട്ടുള്ള ഉത്തരവനുസരിച്ച്, കൊവിഡിന്റെ പശ്ചാത്തലത്തിൽ ടെൻഡർ ചെയ്ത ലൈസൻസ് ഫീസിൽ മദ്യവിൽപ്പനശാലയ്ക്ക് 144.36 കോടി രൂപ ഇളവ് അനുവദിക്കാൻ എക്സൈസ് വകുപ്പ് തീരുമാനിച്ചെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. അതേസമയം സിസോദിയയ്‌ക്കെതിരായ ആരോപണങ്ങൾ മുഖ്യമന്ത്രി കെജ്‌രിവാൾ തള്ളി. എഎപി നേതാക്കളെ കള്ളക്കേസിൽ കുടുക്കാനുള്ള ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രത്തിന്റെ മറ്റൊരു ശ്രമമാണിതെന്നും അദ്ദേഹം ആരോപിച്ചു.
