കന്നട സാംസ്കാരിക മേഖലയിൽ മാത്രമല്ല ഇന്ത്യൻ സാംസ്കാരിക രംഗത്തും സ്വന്തം കയ്യൊപ്പ് ചാര്‍ത്തിയ ബഹുമുഖ പ്രതിഭയാണ് ഗിരീഷ് കര്‍ണാട്.
ബംഗലൂരു: ജ്ഞാനപീഠജേതാവും വിഖ്യാത കന്നട എഴുത്തുകാരനും എഴുത്തുകാരനും ചലച്ചിത്രകാരനുമായ ഗിരീഷ് കര്‍ണാട് അന്തരിച്ചു. പത്മഭൂഷൻ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. കന്നട സാംസ്കാരിക ലോകത്തെ ബഹുമുഖ പ്രതിഭ എന്ന നിലയിലാണ് ഗിരീഷ് കര്‍ണാട് അറിയപ്പെട്ടത്. കന്നട സാംസ്കാരിക മേഖലയിൽ മാത്രമല്ല ഇന്ത്യൻ സാംസ്കാരിക രംഗത്തും സ്വന്തം കയ്യൊപ്പ് ചാര്‍ത്തിയ ബഹുമുഖ പ്രതിഭ കൂടിയായിരുന്നു അദ്ദേഹം.
ബംഗലൂരുവിലെ വീട്ടിൽ രാവിലെ ആറരയോടെയായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. എൺപത്തി ഒന്ന് വയസ്സുണ്ടായിരുന്നു ഗിരീഷ് കര്‍ണാടിന്.
ആധുനിക ഇന്ത്യൻ സാഹിത്യത്തിനും സിനിമയ്ക്കും നാടകമേഖലയിലും അതുല്യമായ സംഭാവനകൾ നൽകിയ വ്യക്തിത്വം കൂടിയായിരുന്നു ഗിരീഷ് കര്‍ണാട്. സാമൂഹിക മേഖലകളിൽ മനുഷ്യപക്ഷത്ത് നിന്ന് നിരന്തരം ശബ്ദിച്ച് കൊണ്ടിരുന്നു അദ്ദേഹം. എഴുത്തുകാരൻ നാടകകൃത്ത് നടൻ ചലചിത്രകാരൻ എന്നീ മേഖലകളിലെല്ലാം പ്രതിഭ തെളിയിച്ച ഗിരീഷ് കര്‍ണാട് ആധുനികതയുടെ വക്താവായിരുന്നു.
വംശവൃക്ഷ അടക്കം ഒട്ടേറെ സിനിമകൾ സംവിധാനം ചെയ്തു. പത്മശ്രീയും പത്മഭൂഷനും 1998 ജ്ഞാനപീഠവും ഗിരീഷ് കര്‍ണാടിനെ തേടിയെത്തി. ചരിത്രത്തിലും പുരാണത്തിലും ചുറ്റിത്തിരിഞ്ഞ കന്നട സാഹിത്യത്തിനും നാടക മേഖലയ്ക്കും നവോത്ഥാനത്തിന്‍റെ വെളിച്ചം പകര്‍ന്ന് നൽകിയതും വഴിനടത്തിയതും ഗിരീഷ് കര്‍ണാടിന്‍റെ സൃഷ്ടികളായിരുന്നു.

കന്നടയിൽ എഴുതിയ ആദ്യ നാടകം യയാതിയും ഹയവദനയും തുഗ്ലക്കും എല്ലാം ഏറെ ശ്രദ്ധനേടിയ രചനകളാണ്. നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ മേഖലകളില്‍ നിരവധി ബഹുമതികളും ഗിരിഷ് കര്‍ണാടിനെ തേടിയെത്തി. ദ് പ്രിന്‍സ്, നീലക്കുറിഞ്ഞി പൂത്തപ്പോള്‍ എന്നീ രണ്ടു മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ഗിരീഷ് കര്‍ണാടിന്‍റെ വിയോഗ വാര്‍ത്തയോട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം:
പ്രായാധിക്യവും അസുഖങ്ങളും തളര്‍ത്തിയിരുന്നെങ്കിലും സാഹിത്യ വേദികളിലും പൊതു ചര്‍ച്ചകളിലും എല്ലാം അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു. മാധ്യമ സ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെട്ടപ്പോഴും ഫാസിസ്റ്റ് കടന്നാക്രമണങ്ങൾക്കെതിരെയും ധീരമായ നിലപാടെടുത്തു.നിശിതമായ രാഷ്ട്രീയ നിലപാടുകൾ നിര്‍ഭയമായി പറയുന്ന ശീലം ഏറെ ചര്‍ച്ചകൾക്കും വഴിവച്ചിരുന്നു. ഗൗരി ലങ്കേഷ് , കൽബുര്‍ഗി കൊലപാതകങ്ങളിൽ പ്രതിഷേധിക്കാനും സമരപരിപാടികളിൽ പങ്കെടുക്കാനും ഗിരിഷ് കര്‍ണാട് എന്നുമെത്തിയിരുന്നു.
