വിഷം ഉള്ളില് ചെന്ന് കടുവ ചത്ത സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഗോവ മുഖ്യമന്ത്രി
സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താൻ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.
ഗോവ: മാദേയി വന്യജീവി സംരക്ഷിത മേഖലയിൽ കടുവ ചത്തത് വിഷം ഉള്ളിൽ ചെന്നതാണന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതിനെ തുടർന്ന് സംഭവത്തിൽ വിശദമായ അന്വേഷണം പ്രഖ്യാപിച്ച് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ഞായറാഴ്ചയാണ് കടുവ ചത്തത്. ''മാദേയി വന്യജീവി സങ്കേതത്തിലെ കടുവ ചത്തതിൽ അഗാധമായ ദുഖം രേഖപ്പെടുത്തുന്നു. പ്രാഥമിക അന്വേഷണത്തിൽ വിഷം ഉള്ളിൽ ചെന്നാണ് കടുവ ചത്തതെന്ന് വ്യക്തമായിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താൻ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആവശ്യപ്പെട്ടു.'' മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.
വനംവകുപ്പിന്റെ ചുമതല വഹിക്കുന്നത് മുഖ്യമന്ത്രി പ്രമോദ് സാവന്താണ്. കർണാടക-ഗോവ അതിർത്തിയോട് ചേർന്നുള്ള മാദേയി വന്യജീവി സംരക്ഷിത മേഖലയിലെ ഗോലാവാലി ഗ്രാമത്തിലാണ് നാല് വയസ്സുള്ള കടുവയുടെ ശവശരീരം കാണപ്പെട്ടത്. കണ്ടെടുക്കുമ്പോൾ ശരീരം അഴുകിത്തുടങ്ങിയിരുന്നു. ഒരാഴ്ച മുമ്പാകാം കടുവ ചത്തതെന്ന് അധികൃതർ അനുമാനിക്കുന്നു. മരണകാരണം കണ്ടെത്താൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചിരുന്നു.
പശ്ചിമഘട്ട താഴ്വരകളിലെ ഉൾവനങ്ങളിൽ കാണപ്പെടുന്ന അഞ്ച് കടുവകളിലാന്നാണിതെന്ന് അധികൃതർ വ്യക്തമാക്കുന്നു. 2009 ൽ കാട്ടുപന്നിയെ പിടിക്കാൻ ഗ്രാമവാസികൾ തയ്യാറാക്കി വച്ചിരുന്ന കെണിയിൽ ഒരു കടുവ വീണിരുന്നു. കെണിയിൽ വീണ കടുവയെ വെടി വച്ച് കൊന്നതിന്റെ പേരിൽ അഞ്ച് ഗ്രാമീണരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇണയെയും ഭക്ഷണവും അന്വേഷിച്ച് കടുവകൾ ഗ്രാമത്തിന്റെ സമീപ പ്രദേശത്ത് നടക്കാറുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു.