പരീക്കറുടെ നിര്യാണത്തിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചനം രേഖപ്പെടുത്തി. സത്യസന്ധതയും ആത്മസമർപ്പണവും നിറഞ്ഞ പൊതുജീവിതമായിരുന്നു പരീക്കറിന്‍റേതെന്ന് രാഷ്ട്രപതി.
ദില്ലി: അന്തരിച്ച മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ക്ക് അനുശോചനം അറിയിച്ച് രാഷ്ട്രീയ നേതാക്കള്‍. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് മരണം സ്ഥിരീകരിച്ചത്. പരീക്കറുടെ നിര്യാണത്തിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചനം രേഖപ്പെടുത്തി.
Also Read:ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അന്തരിച്ചു
സത്യസന്ധതയും ആത്മസമർപ്പണവും നിറഞ്ഞ പൊതുജീവിതമായിരുന്നു പരീക്കറിന്‍റേതെന്ന് രാഷ്ട്രപതി ട്വിറ്ററിൽ കുറിച്ചു. അങ്ങേയറ്റം വേദനിപ്പിക്കുന്ന വിയോഗമാണ് പരീക്കറുടേത്. രോഗം ഉണ്ടായിട്ടും അദ്ദേഹം പോരാടാനുള്ള മനസ്സ് കാണിച്ചു. മനോഹര്‍ പരീക്കര്‍ ഇന്ത്യയിലെയും ഗോവയിലെയും ജനങ്ങൾക്ക് നല്‍കിയ സേവനം ഒരിക്കലും വിസ്മരിക്കപ്പെടില്ലെന്നും രാഷ്ട്രപതി ട്വിറ്ററിൽ കുറിച്ചു.
മനോഹര്‍ പരീക്കറോട് രാജ്യം എന്നെന്നും കടപ്പെട്ടിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പരീക്കറുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു. രാഷ്ട്രീയത്തിന് അതീതമായ ആദരം നേടിയ നേതാവാണ് പരീക്കര്‍ എന്ന് രാഹുൽ ട്വീറ്റ് ചെയ്തു.
ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടായിട്ടും ഭരണ രംഗത്ത് ചുമതലകൾ നിറവേറ്റിയ ഭരണാധികാരിയാണ് മനോഹര്‍ പരീക്കര്‍ എന്ന് പിണറായി വിജയൻ ഫേസ്ബുക്കില്‍ കുറിച്ചു.
