തരുണ്‍ തേജ്പാലിന്റെ ശിക്ഷ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് ഗോവ സർക്കാർ. സഹപ്രവർത്തകയെ പീഡിപ്പിച്ച കേസിൽ പത്ത് വർഷത്തെ കഠിന തടവാണ് ബോംബെ ഹൈക്കോടതി വിധിച്ചത്.
ദില്ലി: തെഹൽക്ക സ്ഥാപകൻ തരുണ്‍ തേജ്പാലിന്റെ ശിക്ഷ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് ഗോവ സർക്കാർ. സഹപ്രവർത്തകയെ പീഡിപ്പിച്ച കേസിൽ പത്ത് വർഷത്തെ കഠിന തടവാണ് ബോംബെ ഹൈക്കോടതി വിധിച്ചത്. എന്നാൽ, ശിക്ഷ ജീവപര്യന്തമാക്കി മാറ്റണമെന്നാണ് ഗോവ സർക്കാരിന്റെ ഹർജി. ബോംബെ ഹൈക്കോടതി വിധിക്കെതിരെ തരുണ്‍ തേജ്പാൽ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയതിനാൽ ഇരു ഹർജികളും കോടതി ഒരുമിച്ച് പരിഗണിക്കും.
2013 നവംബറിൽ ഗോവയിലെ ഫൈവ് സ്റ്റാർ ഹോട്ടലിലെ ലിഫ്റ്റിനുള്ളിൽ വെച്ച് തഹൽക്കയിലെ ജൂനിയർ സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് തരുൺ തേജ്പാലിനെതിരെയുള്ള കേസ്. എന്നാൽ, 2021 മേയിൽ തേജ്പാലിനെ ഗോവയിലെ വിചാരണക്കോടതി വെറുതെവിട്ടിരുന്നു. പിന്നാലെ പരാതിക്കാരിയുടെ സ്വഭാവത്തെയും മൊഴിയെയും തെറ്റായ രീതിയിൽ വിലയിരുത്തിയാണ് വിചാരണക്കോടതി വിധിയെന്ന് ചൂണ്ടിക്കാട്ടി ഗോവ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. അപ്പീലിൽ വിശദമായ വാദം കേട്ട ഹൈക്കോടതി വിചാരണക്കോടതിയുടെ കണ്ടെത്തലുകൾ തള്ളുകയും തേജ്പാൽ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയുമായിരുന്നു.
