മുതിർന്ന കോൺഗ്രസ് നേതാവിന് ആജീവനാന്ത ക്യാബിനറ്റ് പദവി നൽകി ഗോവയിലെ ബിജെപി സർക്കാർ
ഗോവയ്ക്ക് നൽകിയ മഹത്തായ സേനവങ്ങൾക്കുള്ള ആദരം എന്ന നിലയിലാണ് ആജീവനാന്ത ക്യാബിനറ്റ് പദവി പ്രതാപ് സിംഗ് റാണെയ്ക്ക് നൽകുന്നതെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.
പനാജി: ഗോവയിലെ മുതിർന്ന കോൺഗ്രസ് നേതാവിന് ആജീവനാന്ത ക്യാബിനറ്റ് പദവി നൽകാൻ സംസ്ഥാനം ഭരിക്കുന്ന ബിജെപി സർക്കാർ തീരുമാനിച്ചു. മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രതാപ് സിംഗ് റാണയ്ക്കാണ് ക്യാബിനറ്റ് പദവി നൽകാൻ സർക്കാർ തീരുമാനിച്ചത്. ഗോവയ്ക്ക് നൽകിയ മഹത്തായ സേനവങ്ങൾക്കുള്ള ആദരം എന്ന നിലയിലാണ് ആജീവനാന്ത ക്യാബിനറ്റ് പദവി പ്രതാപ് സിംഗ് റാണെയ്ക്ക് നൽകുന്നതെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.
ആറ് തവണ ഗോവ മുഖ്യമന്ത്രിയായ കോൺഗ്രസ് നേതാവാണ് പ്രതാപ് സിംഗ് റാണെ. 1980 മുതൽ 1985 വരെ, 1985 മുതൽ 1989 വരെ, 1990-ൽ മൂന്ന് മാസം, 1994 മുതൽ 1999 വരെ, 2005-ൽ ഒരു മാസവും ഒടുവിൽ 2005-07- കാലഘട്ടത്തിലും ഇങ്ങനെ ആകെ ആറ് തവണ അദ്ദേഹം ഗോവ മുഖ്യമന്ത്രിയായി. ഗോവ നിയമസഭാ സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നീ പദവികളും പ്രതാപ് സിംഗ് റാണെ കൈകാര്യം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിൻറെ മകൻ വിശ്വജിത്ത് റാണെ പിൻക്കാലത്ത് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. നിലവിൽ ഗോവ ഭരിക്കുന്ന ബിജെപി സർക്കാരിൽ മന്ത്രിയാണ് വിശ്വജിത്ത് റാണെ.