രാജ്യ തലസ്ഥാനമായ ദില്ലി ഭരിക്കുന്നതിൽ കഴിഞ്ഞ പത്ത് വർഷമായി ആം ആദ്മി പാർട്ടി പരാജയപ്പെട്ടെന്ന് കുറ്റപ്പെടുത്തി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു. 10 വർഷം ഭരിച്ചിട്ടും എഎപിക്ക് ദില്ലിയിൽ ഒന്നും ചെയ്യാൻ സാധിച്ചില്ല. നിലവിൽ രാഷ്ട്രീയ-വായു മലിനീകരണങ്ങൾ കൊണ്ട് ദില്ലിയിലെ ജനങ്ങൾ ശ്വാസം മുട്ടുകയാണ്

ദില്ലി: രാജ്യ തലസ്ഥാനമായ ദില്ലി ഭരിക്കുന്നതിൽ കഴിഞ്ഞ പത്ത് വർഷമായി ആം ആദ്മി പാർട്ടി പരാജയപ്പെട്ടെന്ന് കുറ്റപ്പെടുത്തി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു. 10 വർഷം ഭരിച്ചിട്ടും എഎപിക്ക് ദില്ലിയിൽ ഒന്നും ചെയ്യാൻ സാധിച്ചില്ല. നിലവിൽ രാഷ്ട്രീയ-വായു മലിനീകരണങ്ങൾ കൊണ്ട് ദില്ലിയിലെ ജനങ്ങൾ ശ്വാസം മുട്ടുകയാണ്. രണ്ടും ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണ്. ധനം ഉണ്ടാക്കാതെ ജനങ്ങൾക്ക് അത് വിതരണം ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കാൻ ഒരു രാഷ്ട്രീയക്കാരന് എന്ത് അവകാശമാണ് ഉള്ളതെന്നും നായിഡു വാർത്ത സമ്മേളനത്തിൽ ചോദിച്ചു. ദില്ലിയിൽ നടക്കാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടേ വിഷയമാണിതെന്നും നായിഡു പറഞ്ഞു. ദില്ലി മാത്രമല്ല ആം ആദ്മി പാർട്ടി സർക്കാർ നയിക്കുന്ന പഞ്ചാബിലും സർക്കാർ ഭരണത്തിൽ പരാജയപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

"ദില്ലിയിലെ ഗലിയിൽ നിങ്ങൾ പോകണം. അവിടെ ഡ്രെയിനേജ് വെള്ളവും കുടിക്കുന്ന വെള്ളവും ഒന്നാണ്. റോഡുകളിൽ എവിടെ നോക്കിയാലും മാലിന്യ കൂമ്പാരങ്ങൾ നിറഞ്ഞു കിടക്കുന്നത് കാണാൻ സാധിക്കും. എഎപി ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങളാണുള്ളത്. എന്നിട്ടും ഭരിക്കുന്ന ദില്ലിയിലൊ പഞ്ചാബിലൊ എഎപി സർക്കാരിന് ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇതിനെ ഭരണ തോൽവിയെന്ന് തന്നെ അല്ലേ പറയേണ്ടത്. എഎപിയുടെ ഈ മോഡൽ രാജ്യത്തിന് നല്ലതല്ല. എഎപി ഇന്നും അഴിമതികളെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. നിരവധി തട്ടിപ്പുകൾ നടന്നിട്ടുണ്ടെങ്കിലും, അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്ത മദ്യനയ കേസാണ് നടന്നതിൽ വെച്ച് ഏറ്റവും വലിയ തട്ടിപ്പെന്നും" നായിഡു പറഞ്ഞു. ഏറ്റവും കൂടുതൽ മാലിന്യം നിറഞ്ഞതാണ് യമുന നദി. 10 വർഷം ഭരിച്ചിട്ടും എഎപിക്ക് യമുന നദിയിലെ മാലിന്യങ്ങൾ നീക്കം ചെയ്യുവാനോ മലിനീകരണം നിയന്ത്രിക്കുവാനോ സാധിച്ചിട്ടില്ലെന്നും ചന്ദ്രബാബു നായിഡു കുറ്റപ്പെടുത്തി.

ദില്ലി നിയമസഭ തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; ഈ മാസം എട്ടിന് വോട്ടെണ്ണൽ