Asianet News MalayalamAsianet News Malayalam

ഡിപി പതാകയാക്കണമെന്ന് മോദിയുടെ ക്യാംപയിൻ, പതാക പിടിച്ച് നിൽക്കുന്ന നെഹ്രുവിനെ പ്രൊഫൈൽ പിക്ചറാക്കി രാഹുൽ

പതാക ചിത്രം മാത്രമല്ല ഒപ്പം ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ ചിത്രം കൂടി അടങ്ങുന്നതാണ് പുതിയ പ്രൊഫൈൽ പിക്ചർ.

Har Ghar Tiranga Campaign : Rahul Gandhi Changes Profile Picture
Author
Delhi, First Published Aug 4, 2022, 11:53 AM IST

ദില്ലി : ഹർ ഘർ തിരം​ഗ ക്യാംപയിന്റെ ഭാ​ഗമായി എല്ലാവരും സോഷ്യൽ മീഡിയ അക്കൗണ്ട് പ്രൊഫൈൽ ചിത്രം ത്രിവർണ്ണപതാകയാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യർത്ഥനയ്ക്ക് പിന്നാലെ ട്വിറ്ററിലെ ഫോട്ടോ മാറ്റി രാഹുൽ ​ഗാന്ധി. പതാക ചിത്രം മാത്രമല്ല ഒപ്പം ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ ചിത്രം കൂടി അടങ്ങുന്നതാണ് പുതിയ പ്രൊഫൈൽ പിക്ചർ. നെഹ്രു ഇന്ത്യയുടെ ത്രിവർണ്ണപതാക പിടിച്ചുനിൽക്കുന്ന ചിത്രം ആളുകൾ ഏറ്റെടുത്ത് കഴിഞ്ഞു. 

"ത്രിവർണ്ണപതാക ഇന്ത്യയുടെ അഭിമാനമാണ്. അത് ഓരോ പൗരന്റെയും ഹൃദയത്തിലാണ്" - രാഹുൽ ​ഗാന്ധി ട്വീറ്റ് ചെയ്തു. പ്രിയങ്ക ​ഗാന്ധിയും പ്രൊഫൈൽ ചിത്രം മാറ്റി. നെഹ്രു പതാകയുമായി നിൽക്കുന്ന ചിത്രം തന്നെയാണ് പ്രിയങ്കയും പ്രൊഫൈൽ ചിത്രമാക്കിയിരിക്കുന്നത്. 

സ്വാതന്ത്രത്തിന്‍റെ 75ാം വാര്‍ഷികം പ്രമാണിച്ചുള്ള അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി, ഹര്‍ ഘര്‍ തിരംഗ ക്യാംപയിന്‍ എല്ലാവരും ചേര്‍ന്ന് വിജയിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. ആഗസ്റ്റ് 13 മുതൽ 15 വരെ എല്ലാവരും വീടുകളിൽ ദേശീയപതാക ഉയർത്തണം. സമൂഹമാധ്യമ അക്കൗണ്ടുകളുടെ മുഖചിത്രം ദേശീയ പതാകയാക്കണമെന്നും മോദി പറഞ്ഞു. മന്‍ കീ ബാത്തിലൂടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്.

സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാനത്തെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയര്‍ത്തും

സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിന് (75th Independence Day) സംസ്ഥാനത്തെ മുഴുവൻ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലും ദേശീയപതാക ഉയരും. ഇതിനായി കുടുംബശ്രീ മുഖേന ദേശീയപതാകയും നിർമ്മിക്കും. ഖാദി, കൈത്തറി മേഖലകളെയും പതാക ഉൽപാദനത്തിൽ  ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കലക്ടർമാർക്ക് നിർദ്ദേശം നൽകി. 

സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികൾ നടത്താനും മുഖ്യമന്ത്രി വിളിച്ച ജില്ലാ കലക്ടർമാരുടെ യോഗത്തിൽ തീരുമാനമായി. സ്വാതന്ത്ര്യദിനം പ്രമാണിച്ച് പരമാവധി സ്ഥലങ്ങളിൽ ദേശീയ പതാക ഉയർത്താനാണ് സര്‍ക്കാരിൻ്റെ നിര്‍ദേശം. ആഗസ്റ്റ് 13 മുതൽ 15 വരെ ദേശീയ പതാക ഉയർത്തണം. ആഗസ്ത് 13ന് പതാക ഉയർത്തി 15 വരെ നിലനിർത്താവുന്നതാണ്. ഇക്കാലയളവിൽ  രാത്രികാലങ്ങളിൽ പതാക താഴ്ത്തേണ്ടതില്ല. ഇതിനായി ഫ്ളാഗ് കോഡിൽ മാറ്റം വരുത്തിയിട്ടുണ്ട്. 

സ്കൂൾ വിദ്യാർത്ഥികൾ മുഖേനയാണ് പ്രധാനമായും പതാകകൾ വിതരണം ചെയ്യുക. സ്കൂൾ കുട്ടികൾ ഇല്ലാത്ത വീടുകളിൽ പതാക ഉയർത്താനാവശ്യമായ ക്രമീകരണങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ചെയ്യണം. അത്തരം വീടുകളുടെ  എണ്ണമെടുത്ത് തദ്ദേശസ്ഥാപനങ്ങൾ  കുടുംബശ്രീയെ ഏൽപ്പിക്കണം. പതാകകളുടെ ഉത്പാദനം കുടുംബശ്രീ ആരംഭിച്ചു. ആഗസ്റ്റ് 12 നുള്ളിൽ പതാകകൾ സ്കൂളിലും സ്ഥാപനങ്ങളിലും എത്തിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. 

വീടുകളിലും പൊതുസ്ഥലങ്ങളിലും ഗ്രന്ഥശാലകളിലും മറ്റും പതാക ഉയർത്തുന്നത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പാക്കണം. ഗ്രന്ഥശാലകളിലും ക്ലബ്ബുകളിലും സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ ആസൂത്രണം ചെയ്യണം. 15ന് സ്കൂളുകളിൽ പതാക ഉയർത്തിയ ശേഷം ചെറിയ ദൂരത്തിൽ ഘോഷയാത്ര നടത്തണം. മുഴുവൻ ജീവനക്കാരും ഓഫീസിലെത്തി പതാക ഉയർത്തൽ ചടങ്ങിൽ പങ്കാളികളാവണം. ഘോഷയാത്രയുമാകാം.  എല്ലാ ഗ്രാമങ്ങളിലും ഇത്തരത്തിൽ ഘോഷയാത്ര ആലോചിക്കണം. 

സ്കൂളുകളിലും സ്ഥാപനങ്ങളിലും ആഗസ്റ്റ് 10നുള്ളിൽ ബാനറുകൾ കെട്ടണം. പ്രധാന സ്വാതന്ത്ര്യസമര കേന്ദ്രങ്ങളിൽ 13 മുതൽ  ഔദ്യോഗിക പരിപാടികൾ നടത്തണം. കുട്ടികളെ സ്വാതന്ത്ര്യസമര കേന്ദ്രങ്ങൾ സന്ദർശിപ്പിക്കണം. സ്വാതന്ത്ര്യത്തിലെ തിളക്കമാർന്ന മുഹൂർത്തങ്ങൾ ഉൾപ്പെടുത്തി ബുക്ക് ലറ്റ് വിതരണം ചെയ്യണം. 

Follow Us:
Download App:
  • android
  • ios