ജനവിധിക്ക് സ്വാഗതം, ഈ തോൽവി അന്തിമമല്ല, പാർട്ടിയെ ശക്തിപ്പെടുത്തും; തെരഞ്ഞെടുപ്പ് പരാജയത്തിൽ കുമാരസ്വാമി
കർണാടകയിൽ വരാൻ പോകുന്ന സർക്കാരിന് വിജയാശംസകളെന്നും ജനക്ഷേമത്തിനായി അവർ പ്രവർത്തിക്കണമെന്നും കുമാരസ്വാമി പറഞ്ഞു.
ബെംഗളുരു : കർണാടക തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിച്ച് ജെഡിഎസ് നേതാവ് കുമാരസ്വാമി. ജനവിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് കുമാരസ്വാമി പറഞ്ഞു. ഈ തോൽവി അന്തിമമല്ല. തോൽവിയും വിജയവും ഒരുപോലെ സ്വീകരിക്കുന്നു. എപ്പോഴും ജനങ്ങൾക്കൊപ്പമാണ്. എച്ച് ഡി ദേവഗൗഡയും എച്ച് ഡി രേവണ്ണയും താനും മുമ്പ് തോറ്റിരുന്നു. വരും ദിവസങ്ങളിൽ സംഘടനാ പ്രവർത്തനാം സജീവമാക്കി പാർട്ടി കെട്ടിപ്പടുക്കാൻ പ്രവർത്തിക്കും. കർണാടകയിൽ വരാൻ പോകുന്ന സർക്കാരിന് വിജയാശംസകളെന്നും ജനക്ഷേമത്തിനായി അവർ പ്രവർത്തിക്കണമെന്നും കുമാരസ്വാമി പറഞ്ഞു. മകൻ നിഖിൽ കുമാരസ്വാമിയും തെരഞ്ഞെടുപ്പിൽ തോറ്റു.
Read More : കൂട്ടായ്മയുടെ ഫലം: കന്നഡ വിജയത്തിൽ പൊട്ടിക്കരഞ്ഞ് ഡികെ ശിവകുമാർ, മുഖ്യമന്ത്രിയാകുമോ?
തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുമ്പ് ഭരണ ചക്രം ആര് തിരിക്കുമെന്ന് തീരുമാനിക്കുന്നത് ജെഡിഎസ് ആകുമെന്ന ആത്മവിശ്വസാത്തിലായിരുന്നു കുമാരസ്വാമിയും കൂട്ടരും. ആരെ പിന്തുണയ്ക്കുമെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും എന്നാൽ അത് കൃത്യമായ സമയത്ത് അറിയിക്കുമെന്നുമായിരുന്നു ഫലം വരുന്നതിന് തൊട്ട് മുമ്പ് വരെയുള്ള ജെഡിഎസിന്റെ പ്രതികരണം. ഇരുമുന്നണികളും വന്ന് കണ്ട് സംസാരിച്ചുവെന്നാണ് ജെഡിഎസിന്റെ ദേശീയ വക്താവായ തൻവീർ അഹമ്മദ് പറഞ്ഞത്.
Read More : 'ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരിച്ച് വരും'; തോൽവി സമ്മതിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ
എന്നാൽ ഭരണം നിയന്ത്രിക്കാനാകുമെന്ന ജെഡിഎസിന്റെ പ്രതീക്ഷകളെ തകിടം മറിച്ചിരിക്കുകയാണ് കന്നടമണ്ണിൽ കോൺഗ്രസ് നേടിയ വിജയം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 2018 മെയ്യിൽ കോൺഗ്രസ് - ജെഡിഎസ് സഖ്യം അധികാരത്തിലേറുകയും കുമാരസ്വാമി മുഖ്യമന്ത്രിയാകുകയും ചെയ്തു. ഒരു വർഷത്തെ ഭരണത്തിന് ശേഷം 2019 ജൂലൈയിൽ, എംഎൽഎമാരുടെ പിന്തുണ നഷ്ടമായതോടെ ഭൂരിപക്ഷം തെളിയിക്കാനാകാതെ കുമാരസ്വാമിക്ക് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ഇറങ്ങേണ്ടി വന്നു. ഇതോടെ കോൺഗ്രസ് - ജെഡിഎസ് സഖ്യം താഴെ വീഴുകയും ബിജെപി അധികാരം പിടിച്ചെടുക്കുകയുമായിരുന്നു.
Read More : ജഗദീഷ് ഷെട്ടർ വീണു; ബിജെപിയെ തള്ളി കോൺഗ്രസിലെത്തിയിട്ടും രക്ഷയില്ല, തോറ്റു