വീട്ടിലിരുന്ന് വാക്‌സിന്‍ എടുക്കുന്നതിന്റെ ചിത്രം മന്ത്രി  ട്വിറ്ററില്‍ പങ്കുവെച്ചു. ഇതിനു പിന്നാലെ മന്ത്രി വാക്‌സിനേഷന്‍ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

ബെംഗളൂരു: വാക്‌സിനേഷന്‍ ചട്ടങ്ങള്‍ ലംഘിച്ച് മന്ത്രിക്കും ഭാര്യയ്ക്കും വീട്ടിലെത്തി കൊവിഡ് വാക്‌സിന്‍ നല്‍കിയ ഡോക്ടര്‍ക്കെതിരെ നടപടി. കര്‍ണാടകയിലാണ് കൊവിഡ് വാക്‌സിനേഷന്‍ ചട്ടം ലംഘിച്ച ഡോക്ടറെ സസ്പെന്‍ഡ് ചെയ്തത്. കര്‍ണാടക കൃഷിമന്ത്രി ബി.സി. പാട്ടീലിനും ഭാര്യയ്ക്കും വസതിയിലെത്തി വാക്‌സിന്‍ നല്‍കിയ ഡോ. ഇസഡ്.ആര്‍. മഖന്ദാറിനെയാണ് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ കമ്മിഷണര്‍ ഡോ. കെ.വി. ത്രിലോക് ചന്ദ്ര സസ്‌പെന്‍ഡ് ചെയ്തത്.

കൊവിഡ് വാക്സിന്‍ നല്‍കുന്നത് സംബന്ധിച്ച് ഡോക്ടര്‍മാര്‍ക്ക് തുടര്‍ച്ചയായ പരിശീലനങ്ങളും നിര്‍ദേശങ്ങളും നല്‍കിയതാണ്. എന്നിട്ടും മഖന്ദാര്‍ മന്ത്രിക്ക് കൊവിഡ് വാക്‌സിന്‍ വസതിയിലെത്തി നല്‍കിയത് കടുത്ത അച്ചടക്കലംഘനം ആണെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. ഹവേരി ജില്ലയിലെ ഹിരേകേരൂര്‍ താലൂക്കിലെ ഹെല്‍ത്ത് ഓഫീസറാണ് മഖന്ദാര്‍. 

വിഷയത്തില്‍ അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ ജോലിസ്ഥലം വിട്ടുപോകരുതെന്ന് ആരോഗ്യ വകുപ്പ് മഖന്ദാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ച് രണ്ടിനാണ് ഹെല്‍ത്ത് ഓഫീസറായ മഖന്ദാര്‍ മന്ത്രിക്കും ഭാര്യയ്ക്കും അവരുടെ വീട്ടിലെത്തി വാക്‌സിന്‍ നല്‍കിയത്. 

വീട്ടിലിരുന്ന് വാക്‌സിന്‍ എടുക്കുന്നതിന്റെ ചിത്രം മന്ത്രി ട്വിറ്ററില്‍ പങ്കുവെച്ചു. ഇതിനു പിന്നാലെ മന്ത്രി വാക്‌സിനേഷന്‍ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. വീട്ടിലെ വാക്‌സിന്‍ കുത്തിവെപ്പ് നല്‍കിയ ചട്ടലംഘനത്തില്‍ സംസ്ഥാന ആരോഗ്യമന്ത്രി ഡോ.കെ. സുധാകറും അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. വിമര്‍ശനങ്ങള്‍ ശക്തമായതോടെയാണ് ആരോഗ്യവകുപ്പ് ഡോക്ടര്‍ക്കെതിരെ നടപടി എടുത്തത്.