ശബരിമല യുവതി പ്രവേശന കേസിൽ സുപ്രീംകോടതിയിൽ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റെ വാദം കേൾക്കൽ പൂർത്തിയായി. 

ദില്ലി: ശബരിമല യുവതി പ്രവേശന കേസിൽ സുപ്രീംകോടതിയിൽ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റെ വാദം കേൾക്കൽ പൂർത്തിയായി. കേസ് വിധി പറയാനായി മാറ്റി. 16 ദിവസമാണ് മതസ്വാതന്ത്ര്യം ആചാരം, കോടതി ഇടപെടൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സുപ്രീംകോടതിയിൽ വാദം നടന്നത്. ശബരിമലയിൽ യുവതി പ്രവേശം പാടില്ല എന്നായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് നിലപാടെടുത്തതെങ്കിൽ ആചാര കാര്യങ്ങളിൽ കോടതി ഇടപെടൽ പാടില്ല എന്ന നിലപാടാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നേരത്തെ യുവതി പ്രവേശനത്തിൽ അനുകൂല നിലപാട് സ്വീകരിച്ച സംസ്ഥാന സർക്കാർ എന്നാൽ ഇക്കുറി തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഇതിൽ കൃത്യമായ നിലപാട് പറഞ്ഞില്ല. ആചാരകാര്യങ്ങളിൽ കോടതി ഇടപെടൽ പാടില്ല എന്നാണ് യുവതി പ്രവേശത്തെ എതിർക്കുന്നവർ വാദിച്ചത്. എന്നാൽ, മതത്തിന് പുറത്ത് നിൽക്കുന്നവർക്കും ആചാരങ്ങളെ ചോദ്യം ചെയ്തു കോടതിയെ സമീപിക്കാം എന്ന് യുവതി പ്രദേശത്തെ അനുകൂലിക്കുന്നവർ വാദിച്ചു.

വാദത്തിനിടെ യുവതി പ്രവേശനത്തെ ചോദ്യം ചെയ്യുന്ന നിരീക്ഷണങ്ങളാണ് ജസ്റ്റിസ് നാഗരത്ന നടത്തിയത്. ലക്ഷക്കണക്കിന് ആളുകൾ വർഷങ്ങളായി പാലിച്ചു പോരുന്ന ആചാരങ്ങളെ കോടതിക്ക് എങ്ങനെ തെറ്റാണെന്ന് പറയാൻ ആകുമെന്ന് ചോദ്യം ചീഫ് ജസ്റ്റിസും ഉയർത്തി. ഒൻപതംഗ ഭരണഘടന ബഞ്ച് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും യുവതി പ്രവേശന വിധി പുന:പരിശോധിക്കണോ എന്ന് തീരുമാനിക്കുക. ഇതിൻ്റെ അടിസ്ഥാനത്തിൽ അഞ്ചംഗ ബെഞ്ച് രൂപീകരിച്ച് വീണ്ടും വാദം നടത്തണം. വാദം പൂർത്തിയായ സാഹചര്യത്തിൽ സുപ്രീംകോടതി വേനലവധിക്ക് ശേഷം വിധി പറയാനാണ് സാധ്യത.

Asianet News Live | Thrissur Fireworks Blast | Kerala Breaking News | Malayalam News | HD News