ശക്തമായ മഴയെ തുടര്‍ന്നാണ് ഇന്നലെ രാത്രി വടക്കൻ സിക്കിമിൽ വലിയ മണ്ണിടിച്ചിലുണ്ടായത്.
ദില്ലി: വടക്കൻ സിക്കിമിൽ മണ്ണിടിച്ചിലിൽ മൂന്ന് സൈനികര്‍ മരിച്ചു. നാലു സൈനികരെ രക്ഷിച്ചു. ആറു സൈനികരെ കാണാതായതായാണ് വിവരം. സൈനികര്‍ക്ക് പുറമെ കൂടുതൽ പേരെ കാണാതായിട്ടുണ്ടെന്നാണ് വിവരം. ഇവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനവും ആരംഭിച്ചിട്ടുണ്ട്. കരസേനയുടെ ക്യാമ്പിന് മുകളിലേക്കും മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ഹവീൽദാർ ലഖ്ബീന്ദർ സിങ്, ലാൻസ് നായിക് മനീഷ് താക്കൂർ, പോർട്ടർ അഭിഷേക് ലഖാഡ എന്നീ സൈനികരാണ് മരിച്ചത്.
ശക്തമായ മഴയെ തുടര്‍ന്നാണ് ഇന്നലെ രാത്രി വടക്കൻ സിക്കിമിൽ വലിയ മണ്ണിടിച്ചിലുണ്ടായത്. ചഹ്തെനിലെ സൈനിക ക്യാമ്പിലേക്കും മണ്ണിടിഞ്ഞുവീണു. നേരിയ പരിക്കുകളോടെ നാലു സൈനികരെ രക്ഷപ്പെടുത്തിയെന്നും മൂന്നു സൈനികരുടെ മൃതദേഹവും കണ്ടെടുത്തുവെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കാണാതായ ആറു സൈനികര്‍ക്കായി തെരച്ചിൽ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി
സിക്കിമിലെ ലാചുങ്ങിൽ നിന്ന് 1,678 വിനോദസഞ്ചാരികളെ സുരക്ഷിതമായി ഒഴിപ്പിച്ചു. കഴിഞ്ഞ മാസം 29ന് ഉണ്ടായ കനത്ത മഴയെത്തുടർന്നാണ് വിനോദസഞ്ചാരികൾ ലാചുങ്ങിൽ കുടുങ്ങിയത്. ഇപ്പോഴും നിരവധി വിനോദസഞ്ചാരികൾ സിക്കിമിന്‍റെ പലയിടങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്.



