പൊതുശ്മശാനത്തിൽ താഴ്ന്ന ജാതിയിലുള്ളവരെ അടക്കം ചെയ്താൽ അത് ദൈവകോപത്തിന് ഇടയാകുമെന്നും അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്വം സ്ത്രീയുടെ കുടുംബത്തിനായിരിക്കുമെന്നും അധികൃതർ പറഞ്ഞു.

ഷിംല: ഉയർന്ന ജാതിക്കാർ പൊതുശ്മശാനം വിട്ടുനൽകാത്തിനെ തുടർന്ന് ദളിത് സ്ത്രീയുടെ മൃതദേഹം കാട്ടിൽ അടക്കം ചെയ്ത് വീട്ടുകാർ. ഹിമാചല്‍പ്രദേശിലെ ഫോസല്‍ വാലി ​ഗ്രാമത്തിലാണ് സംഭവം. താഴ്ന്ന ജാതിക്കാരായതിനാൽ പൊതുശ്മശാനം വിട്ടുനൽകാൻ ചിലർ വിസമ്മതിക്കുകയായിരുന്നുവെന്ന് സ്ത്രീയുടെ കുടുംബം ആരോപിച്ചു.

Add Asianetnews as a Preferred SourcegooglePreferred

ശ്മശാനത്തിൽ സ്ത്രീയെ അടക്കം ചെയ്യൻ പറ്റില്ലെന്ന് ശ്മശാന നടത്തിപ്പുകാർ പറയുന്നതിന്റെ വീഡിയോ റാം ഫോണിൽ ചിത്രീകരിച്ചിരുന്നു. ഇത് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

വാർധക്യ സഹ​ജമായ അസുഖത്തെ തുടർന്ന് കിടപ്പിലായിരുന്ന നൂറ് വയസ്സായ സ്ത്രീ ആണ് കഴിഞ്ഞദിവസം മരിച്ചത്. മുത്തശ്ശിയുടെ മൃതദേഹം അടക്കം ചെയ്യാൻ പൊതുശ്മശാനത്തിൽ എത്തിയപ്പോൾ താഴ്ന്ന ജാതിക്കാരായതിനാൽ അവിടെ അടക്കം ചെയ്യാൻ സാധിക്കില്ലെന്ന് ഉയർന്ന ജാതിക്കാർ പറയുകയായിരുന്നുവെന്ന് സ്ത്രീയുടെ കൊച്ചുമകന്‍ തപേ റാം പറഞ്ഞു.

പൊതുശ്മശാനത്തിൽ താഴ്ന്ന ജാതിയിലുള്ളവരെ അടക്കം ചെയ്താൽ അത് ദൈവകോപത്തിന് ഇടയാകുമെന്നും അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്വം സ്ത്രീയുടെ കുടുംബത്തിനായിരിക്കുമെന്ന് ശ്മശാന അധികൃതർ പറഞ്ഞു. ഇതോടെ മൃതദേഹം കാട്ടിൽ അടക്കം ചെയ്യാൻ വീട്ടുകാർ തീരുമാനിക്കുകയായിരുന്നു.

വീഡിയോ ശ്രദ്ധയിൽപ്പെട്ട ഡെപ്യൂട്ടി കമ്മീഷണര്‍ യൂനസ് എസ്ഡിഎമ്മിനോടും ഡിഎസ്പിയോടും സംഭവത്തിൽ അന്വേഷണം ആരംഭിക്കാൻ ആവശ്യപ്പെട്ടു. സംഭവത്തിന്റെ സത്യാവസ്ഥ അന്വേഷിക്കുമെന്നും ​ഗ്രാമവാസികളിൽ നിന്നും മൊഴി എടുക്കുമെന്നും യൂനസ് അറിയിച്ചു.