വ്യാജ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തുവെന്ന ലിവ്-ഇൻ പങ്കാളിയുടെ പരാതിയിൽ സുപ്രീം കോടതിയുടെ നിർണായക നിരീക്ഷണം. വർഷങ്ങളോളം ഒരുമിച്ച് താമസിക്കുകയും ഒരു കുട്ടി ജനിക്കുകയും ചെയ്ത ശേഷം ബന്ധം ബലാത്സംഗമായി കണക്കാക്കാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.
ദില്ലി: ലിവ്-ഇൻ ബന്ധത്തിൽ നിന്ന് പുറത്തുപോകുന്നത് ക്രിമിനൽ കുറ്റമല്ലെന്ന് സുപ്രീം കോടതി. വിവാഹത്തിന്റെ അഭാവത്തിൽ ഇത്തരം ബന്ധങ്ങളിലെ അപകടസാധ്യതകൾ ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. വ്യാജ വിവാഹ വാഗ്ദാനം നൽകി തന്നെ ബലാത്സംഗം ചെയ്യുകയും ആക്രമിക്കുകയും ചെയ്തുവെന്നാരോപിച്ച് യുവതി നൽകിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ബി.വി. നാഗരത്ന നിരീക്ഷണം നടത്തിയത്. പരസ്പര സമ്മതത്തോടെയുള്ള ലിവ്-ഇൻ ബന്ധങ്ങളും ക്രിമിനൽ ലൈംഗിക കുറ്റകൃത്യങ്ങളും തമ്മിലുള്ള വ്യത്യാസങ്ങളും കോടതി ഊന്നിപ്പറഞ്ഞു. വിവാഹത്തിന് പുറത്ത് ഒരുമിച്ച് ജീവിക്കാൻ മുതിർന്നവർ തീരുമാനിക്കുമ്പോൾ, അത്തരം ബന്ധങ്ങളിൽ പലപ്പോഴും അന്തർലീനമായ അപകടസാധ്യതകൾ ഉണ്ടെന്ന് ജസ്റ്റിസ് നാഗരത്ന അഭിപ്രായപ്പെട്ടു. വിവാഹം കഴിക്കാതെ പുരുഷനിൽ നിന്ന് യുവതിക്ക് കുട്ടി ജനിച്ചു. ഇപ്പോൾ ബലാത്സംഗവും ആക്രമണവും ഉന്നയിക്കുന്നു. സമ്മതത്തോടെയുള്ള ബന്ധം എങ്ങനെ ലൈംഗികാതിക്രമമാകുമെന്നും ജസ്റ്റിസ് നാഗരത്ന ചോദിച്ചു.
ഇത്തരം ചോദ്യങ്ങൾ പലപ്പോഴും ഇരയെ അപമാനിക്കുന്നതാണെന്ന് വിമർശിക്കപ്പെടുന്നു, എന്നാൽ സമ്മതത്തിന്റെ സ്വഭാവവും പ്രധാനമാണെന്ന് ജഡ്ജി ഊന്നിപ്പറഞ്ഞു. സമ്മതത്തോടെയുള്ള ബന്ധമാണെങ്കിൽ കുറ്റകൃത്യത്തിന്റെ ചോദ്യം എവിടെയാണ് ഉദിക്കുന്നതെന്നും ജഡ്ജി ചോദിച്ചു.
വർഷങ്ങളോളം അവർ ഒരുമിച്ച് താമസിച്ചു. വേർപിരിഞ്ഞപ്പോൾ, സ്ത്രീ പുരുഷനെതിരെ ലൈംഗികാതിക്രമത്തിന് പരാതി നൽകി. വിവാഹത്തിന് പുറത്തുള്ള ബന്ധങ്ങളുടെ എല്ലാ വ്യതിയാനങ്ങളും ഇവയാണെനന്നും ജഡ്ജി കൂട്ടിച്ചേർത്തു. പ്രതി യുവതിക്ക് 18 വയസ്സുള്ളപ്പോൾ കണ്ടുമുട്ടിയതായും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ആ സമയത്ത് പ്രതി വിവാഹിതനായിരുന്നു. എന്നാൽ ഇക്കാര്യം മറച്ചുവെച്ചെന്നും അഭിഭാഷകൻ അവകാശപ്പെട്ടു. വിവാഹം കഴിക്കാതെ എന്തിനാണ് ആ പുരുഷനോടൊപ്പം താമസിക്കാനും ഒരു കുട്ടിയുണ്ടാകാനും തീരുമാനിച്ചതെന്ന് ജസ്റ്റിസ് നാഗരത്ന ചോദിച്ചു. പ്രതി മറ്റുള്ളവരുമായും ഇങ്ങനെ ചെയ്തിട്ടുണ്ടെന്നും അഭിഭാഷകൻ വാദിച്ചപ്പോൾ, ഹർജിക്കാരന്റെ കേസിൽ മാത്രമേ കോടതിക്ക് ആശങ്കയുള്ളൂവെന്ന് ജഡ്ജി പറഞ്ഞു. സ്ത്രീയോട് സഹതാപം പ്രകടിപ്പിച്ച കോടതി, കുട്ടിക്ക് ജീവനാംശം തേടാമെന്ന് കൂട്ടിച്ചേർത്തു. എന്നാൽ ലിവ്-ഇൻ ബന്ധത്തിലെ തകർച്ച ക്രിമിനൽ കുറ്റത്തിന് കാരണമാകില്ലെന്നും കോടതി വ്യക്തമാക്കി.
നിയമവിരുദ്ധ ബന്ധം ഉണ്ടാകാം, പക്ഷേ അത്തരമൊരു വിവാഹത്തിൽ നിന്ന് ജനിച്ച കുട്ടി നിയമവിരുദ്ധമാകാൻ പാടില്ല. വിവാഹം ഉണ്ടായിരുന്നെങ്കിൽ അവളുടെ അവകാശങ്ങൾ അംഗീകരിക്കപ്പെടുമായിരുന്നെന്നും ജഡ്ജി പറഞ്ഞു. മധ്യസ്ഥതയിലൂടെ പ്രശ്നം പരിഹരിക്കണമെന്നും കോടതി കക്ഷികളെ ഉപദേശിച്ചു.
