Asianet News MalayalamAsianet News Malayalam

അതിർത്തിയിൽ പൂർണ്ണ പിൻമാറ്റത്തിന് തയ്യാറാകാതെ ചൈന, പ്രശ്നപരിഹാരം സങ്കീർണം

സേന കമാൻഡർമാരുടെ യോഗത്തിൽ പൂർണ്ണ പിൻമാറ്റത്തിനാണ് ധാരണയിലെത്തിയത്. എന്നാൽ ഈ ധാരണ നടപ്പാക്കാൻ ഇതു വരെ ചൈന തയ്യാറായിട്ടില്ല. പാങ്‍ഗോങ് തീരത്തും, ഡെപ്സാങ് സമതലത്തിലും നിയന്ത്രണരേഖയിൽ ചൈന തുടരുകയാണ്. 

india china talks updates
Author
Delhi, First Published Aug 20, 2020, 1:13 PM IST

ദില്ലി: പാങ്ഗോംഗ് ഡെപ്സാങ് മേഖലയിൽ നിന്ന് പിൻമാറാൻ ചൈന തയ്യാറാവാത്ത സാഹചര്യം ഇന്ത്യ-ചൈന പ്രശ്നപരിഹാരത്തെ കൂടുതൽ സങ്കീർണ്ണമാകുന്നു. അതിർത്തി തർക്കം പരിഹരിക്കാൻ ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ച ഇപ്പോഴും തുടരുകയാണ്. നയതന്ത്രതലത്തിൽ ഇതിനായുള്ള സംവിധാനത്തിലെ ഉദ്യോഗസ്ഥർക്കിടയിലാണ് ഇപ്പോൾ ചർച്ച. 

അതിർത്തി തർക്കം പരിഹരിക്കുന്നതിന് ഇന്ത്യയുടെ ചൈനയും രൂപീകരിച്ച വർക്കിംഗ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആൻറ് കോർഡിനേഷനായ ഡബ്ള്യുഎംസിസി ആണ് ഇപ്പോൾ ചർച്ച തുടരുന്നത്. സേന കമാൻഡർമാരുടെ യോഗത്തിൽ പൂർണ്ണ പിൻമാറ്റത്തിനാണ് ധാരണയിലെത്തിയത്. എന്നാൽ ഈ ധാരണ നടപ്പാക്കാൻ ഇതു വരെ ചൈന തയ്യാറായിട്ടില്ല. പാങ്‍ഗോങ് തീരത്തും. ഡെപ്സാങ് സമതലത്തിലും നിയന്ത്രണരേഖയിൽ ചൈന തുടരുകയാണ്. മാത്രമല്ല കൂടുതൽ സൈനികരേയും പീരങ്കി ഉൾപ്പടെ ആയുധങ്ങളും എത്തിച്ചു എന്ന റിപ്പോർട്ടുമുണ്ട്. 

ചൈനയുടെ നിലപാട് എന്താണെന്ന് ഇന്നത്തെ ചർച്ചയിൽ ഇന്ത്യ ചോദിക്കും.  ഗോഗ്രയിലും ഗൽവാനിലും കുറച്ചു ദൂരം പിന്നോട്ടു മാറാൻ മാത്രം ചൈന ഇതുവരെ തയ്യാറായി. ഗൽവാനിലെ സംഘർഷത്തിനു ശേഷം  അഞ്ചു തവണ സേന കമാൻഡർമാർക്കിടയിലൽ ചർച്ച നടന്നു. ഡബ്ള്യുഎംസിസിയുടെ യോഗം ഇത് നാലാം തവണയാണ് ചേരുന്നത്.  ദേശീയ സുരക്ഷാ ഉപദേഷ്ടാവിനും ചൈനീസ് പ്രതിനിധിക്കും ഇടയിൽ രണ്ടു ചർച്ചകൾ പൂർത്തിയായി കഴിഞ്ഞു. ചൈനയിലെ ഇന്ത്യൻ അംബാസ‍ഡർ രണ്ടു തവണ ചൈനീസ് ഉദ്യോഗസ്ഥരെ കണ്ടു. പ്രശ്ന പരിഹാര ചർച്ചകൾക്കിടയിലും, ജാഗ്രതയും ഏതു സാഹചര്യവും നേരിടാനുള്ള തയ്യാറെടുപ്പും തുടരാനാണ് ഇന്ത്യയുടെ തീരുമാനം.
 

Follow Us:
Download App:
  • android
  • ios