പലസ്തീനിലെ വെസ്റ്റ് ബാങ്കിൽ 200 കിടക്കകളുള്ള ഒരു സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി നിർമ്മിക്കാൻ ഇന്ത്യ ഒരുങ്ങുന്നു. രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതി, ഇസ്രയേലുമായുള്ള ബന്ധം നിലനിൽക്കെത്തന്നെ പലസ്തീനോടുള്ള ഇന്ത്യയുടെ ഉറച്ച പിന്തുണ വ്യക്തമാക്കുന്നു.

ദില്ലി: പലസ്തീനിലെ വെസ്റ്റ് ബാങ്കിൽ 200 കിടക്കകളുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി നിർമ്മിക്കാൻ ഇന്ത്യ. രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കുന്ന ആശുപത്രിക്കായി തറക്കല്ലിട്ടു. ഇസ്രയേലുമായുള്ള ബന്ധം ചർച്ചയാകുമ്പോൾ തന്നെ പലസ്തീനൊപ്പം ഉറച്ചു നിൽക്കുന്നുവെന്ന് വ്യക്തമാക്കുക കൂടിയാണ് ഇന്ത്യ.

ജനീൻ ഗവർണറേറ്റിലാണ് ഇന്ത്യയുടെ പുതിയ സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രി വരുന്നത്. നിർമാണം രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാകും. പലസ്തീനിൽ സന്ദർശനം നടത്തുന്ന ഇന്ത്യൻ വിദേശകാര്യ സെക്രട്ടരി അംബാസഡർ ശ്രീപ്രിയ രംഗനാഥന്റെ നേതൃത്വത്തിൽ പലസ്തീനിൽ ഇന്ത്യ നടത്തുന്ന വികസന പ്രവർത്തനങ്ങൾ വിലയിരുത്തി. പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് മുസ്തഫയും പങ്കെടുത്തു. ഗാസയിലെ മാനുഷിക സ്ഥിതിയിൽ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. ഇരു രാഷ്ട്ര പരിഹാരമാണ് പലസ്തീൻ വിഷയത്തിൽ വേണ്ടതെന്ന് നിലപാട് ഇന്ത്യ വ്യക്തമാക്കിയിരുന്നു. പലസ്തീനിൽ ടെക്നിക്കൽ ആൻഡ് വൊക്കേഷണൽ എഡ്യുക്കേഷൻ ആൻഡ് ടെര്യിനിങ് കേന്ദ്രത്തിനായി കരാറൊപ്പിട്ടു. തൊഴിൽ സാധ്യതകൾ കൂട്ടാൻ പലസ്തീനിയൻ നാഷണൽ പ്രിന്റിങ് സെന്റരുമായി ഇന്ത്യ ചേർന്ന് പ്രവർത്തിക്കും.

ഇന്ത്യ ഫണ്ട് നൽകുന്ന പലസ്തീനിയൻ നയതന്ത്ര ഇൻസ്റ്റിറ്റ്യൂട്ട്-നിർമ്മാണം നടക്കുന്നു. ഇന്ത്യയുടെ സുഷമ സ്വരാജ് ഫോറിൻ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചേക്കും. ഇന്ത്യ പങ്കാളിയായ ഇന്ത്യ-പലസ്തീൻ ടെക്നോ പാർക്ക് പലസ്തീൻ സംരംഭകർക്കും ഗവേഷകർക്കും നയ രൂപീകരണം നടത്തുന്നവർക്കും പുതിയ അവസരങ്ങൾ തുറക്കും. ഐക്യരാഷ്ട്ര സഭയുടെ സുരക്ഷ കൗൺസിലിൽ ഇന്ത്യയുടെ താൽക്കാലിക അംഗത്വത്തെ പലസ്തീൻ പിന്തുണച്ചേക്കും എന്നതാണ് പ്രതീക്ഷിക്കുന്നത്. ലോകരാഷ്ട്രങ്ങളുടെ പേരിൽ ഇസ്രയേൽ ബന്ധം ചർച്ചയായിരിക്കെ പലസ്തീനുമായുള്ള ബന്ധം ശക്തമാക്കുന്നത് ആഗോള വേദികളിൽ ഇന്ത്യയ്ക്ക് പ്രധാനമാണ്.