ഭീകരരെ തുരത്താൻ മുന്നിൽ നിന്നത് സൂമായിരുന്നുവെന്നും ഏറ്റുമുട്ടലിൽ വെടിയേൽക്കുകയുമായിരുന്നെന്നും സൈനിക വൃത്തങ്ങൾ പറഞ്ഞു. പരിക്കേറ്റിട്ടും സൂം ദൗത്യത്തിൽ പങ്കെടുത്തു. ഏറ്റുമുട്ടലിൽ സൂമിന്റെ സഹായത്തോടെ രണ്ട് ഭീകരരെയും വധിച്ചു.

ദില്ലി: കശ്മീരിലെ അനന്ത്നാഗിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനായ സൈന്യത്തിലെ നായ 'സൂം' വ്യാഴാഴ്ച ചത്തതായി സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു. അഡ്വാൻസ് ഫീൽഡ് വെറ്ററിനറി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ചത്തതെന്ന് സൈനിക ഉദ്യോ​ഗസ്ഥർ അറിയിച്ചു. രാവിലെ 11:45 വരെ മരുന്നുകളോട് പ്രതികരിച്ചിരുന്നു. എന്നാൽ പെട്ടെന്ന് ശ്വാസം മുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. അനന്ത്‌നാഗിലെ കോക്കർനാഗിൽ ലഷ്കറെ ത്വയിബയും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് സൂമിന് ​ഗുരുതരമായി പരിക്കേറ്റത്.

ഭീകരരെ തുരത്താൻ മുന്നിൽ നിന്നത് സൂമായിരുന്നുവെന്നും ഏറ്റുമുട്ടലിൽ വെടിയേൽക്കുകയുമായിരുന്നെന്നും സൈനിക വൃത്തങ്ങൾ പറഞ്ഞു. പരിക്കേറ്റിട്ടും സൂം ദൗത്യത്തിൽ പങ്കെടുത്തു. ഏറ്റുമുട്ടലിൽ സൂമിന്റെ സഹായത്തോടെ രണ്ട് ഭീകരരെയും വധിച്ചു. ഓപ്പറേഷൻ താങ്പാവാസിന്റെ കോംബാറ്റ് ടീമിന്റെ ഭാഗമായിരുന്നു സൂം. അനന്ത്‌നാഗിൽ 'സൂമിനെ കൂടാതെ രണ്ട് സൈനികർക്കും ഏറ്റുമുട്ടലിൽ പരിക്കേറ്റു.

തെക്കൻ കശ്മീർ ജില്ലയിലെ താങ്‌പാവ മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വ്യക്തമായ വിവരം ലഭിച്ചതിനെ തുടർന്നാണ് ഞായറാഴ്ച രാത്രി സുരക്ഷാ സേന സൂമിനെയും കൂട്ടി തിരച്ചിൽ നടത്തിയത്. 

തിങ്കളാഴ്‌ച രാവിലെ സൈന്യം സൂമിനെ നായയെ തീവ്രവാദികൾ താമസിക്കുന്ന വീട്ടിലേക്ക് അയച്ചു. സൂം വളരെ പരിശീലനം ലഭിച്ച, പ്രതിബദ്ധതയുള്ള നായയാണെന്നും തീവ്രവാദികളെ കണ്ടെത്താൻ പരിശീലനം ലഭിച്ചിട്ടുണ്ടെന്നും സൈനിക വൃത്തങ്ങൾ പറഞ്ഞു. ദക്ഷിണ കശ്മീരിൽ തീവ്രവാദി കണ്ടെത്തുന്നതിനുള്ള സജീവ പ്രവർത്തനങ്ങളുടെ ഭാഗമാണ് സൂമെന്നും അധികൃതർ വ്യക്തമാക്കി. 

ഭീകരരുമായി ഏറ്റുമുട്ടൽ, സൈന്യത്തിലെ നായയ്ക്ക് വെടിയേറ്റു, ഗുരുതര പരിക്ക്

തിങ്കളാഴ്ച, പതിവുപോലെ, ഭീകരർ ഒളിച്ചിരിക്കുന്ന വീട് പരിശോധിക്കാൻ സൂമിനെ ചുമതലപ്പെടുത്തിയിരുന്നു. ഓപ്പറേഷനിൽ നായയ്ക്ക് രണ്ട് തവണ വെടിയേൽക്കുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സൂം ഭീകരരെ തിരിച്ചറിഞ്ഞ് ആക്രമിക്കുന്നതിനിടെയാണ് രണ്ട് തവണ വെടിയേറ്റത്. എന്നാൽ ഇതിനിടയിലും സൂം യുദ്ധം ചെയ്യുകയും തന്റെ ചുമതല നിർവഹിക്കുകയും ചെയ്തെന്നും സൈനികര്‍ പറഞ്ഞു.