രാജസ്ഥാനിലെ അവസാനഘട്ട തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്തെ ഹിന്ദു സ്ത്രീകള്‍ മുഖംമറയ്ക്കുന്നതിനായി ഉപയോഗിക്കുന്ന ഘൂംഘട് നിരോധിക്കണം. 

മുംബൈ: ബുര്‍ഖ നിരോധിച്ചാല്‍ ഹിന്ദു സ്ത്രീകളുടെ ശിരോവസ്ത്രമായ ഘൂംഘടും നിരോധിക്കണമെന്ന് ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തര്‍. ഇന്ത്യയിലും ബുര്‍ഖ നിരോധിക്കണമെന്ന ശിവസേനയുടെ ആവശ്യത്തിന് പിന്നാലെയാണ് ജാവേദ് അക്തറിന്‍റെ പ്രതികരണം.

ബുര്‍ഖ നിരോധിക്കുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍ രാജസ്ഥാനിലെ അവസാനഘട്ട തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്തെ ഹിന്ദു സ്ത്രീകള്‍ മുഖംമറയ്ക്കുന്നതിനായി ഉപയോഗിക്കുന്ന ഘൂംഘട് നിരോധിക്കണം. 

ജോലിക്ക് പോകുന്ന സ്ത്രീകളാണ് വീട്ടിലുള്ളത് അതുകൊണ്ട് തന്നെ ബുര്‍ഖയെക്കുറിച്ച് വലിയ അറിവില്ല. ബുര്‍ഖ ധരിക്കുന്ന ആരും വീട്ടിലില്ല. യഥാസ്ഥിതിക മുസ്ലീം രാജ്യമായ ഇറാഖില്‍ പോലും സ്ത്രീകള്‍ക്ക് മുഖം മറയ്ക്കേണ്ടതില്ല. ഇപ്പോള്‍ ശ്രീലങ്കയിലും അങ്ങനെ തന്നെ.

ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയിൽ ബുര്‍ഖ ഉള്‍പ്പെടെ മുഖം മറയ്ക്കുന്ന എല്ലാ വസ്ത്രങ്ങള്‍ക്കും ഈയിടെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖപത്രമായ സാമ്നയിലൂടെ ബുര്‍ഖ നിരോധിക്കാനുള്ള ഉത്തരവിറക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടത്.