പത്ത് രൂപയ്ക്ക് സാരിയും ലുങ്കികളും, വര്‍ഷത്തില്‍ രണ്ട് വട്ടം; പദ്ധതിയുമായി ജാര്‍ഖണ്ഡ് സര്‍ക്കാര്‍
ആറ് മാസത്തെ ഇടവേളകളിലായി പത്ത് രൂപയ്ക്ക് വസ്ത്രം നല്‍കാനാണ് തീരുമാനം. പുരുഷന്മാര്‍ക്ക് ലുങ്കിളും ദോത്തികളും സ്ത്രീകള്‍ക്ക് സാരികളുമാണ് നല്‍കുക.
ജാർഖണ്ഡ്: സംസ്ഥാനത്തെ ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് പത്ത് രൂപയ്ക്ക് വസ്ത്രം വിതരണം ചെയ്യാന്‍ പദ്ധതിയുമായി ജാര്‍ഖണ്ഡ് സര്‍ക്കാര്‍. വര്‍ഷത്തില്‍ രണ്ട് തവണയായാണ് വസ്ത്രം വിതരണം ചെയ്യുക. തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ സൌജന്യ നിരക്കില്‍ ജനങ്ങള്‍ക്ക് വസ്ത്രങ്ങള്‍ നല്‍കുമെന്ന് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച തങ്ങളുടെ പ്രകടന പത്രികയില്‍ പറഞ്ഞിരുന്നു.
മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. ആറ് മാസത്തെ ഇടവേളകളിലായി പത്ത് രൂപയ്ക്ക് വസ്ത്രം നല്‍കാനാണ് തീരുമാനം. പുരുഷന്മാര്‍ക്ക് ലുങ്കിളും ദോത്തികളും സ്ത്രീകള്‍ക്ക് സാരികളുമാണ് നല്‍കുക.
ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ യോഗ്യരായ എല്ലാ ജീവനക്കാർക്കും അന്ത്യോദയ അന്ന യോജന പ്രകാരം അർഹരായ കുടുംബങ്ങൾക്കും ആറ് മാസത്തെ ഇടവേളയിൽ വസ്ത്രങ്ങൾ നൽകുമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഓഫീസ് അറിയിച്ചു.