മാഞ്ചി ബിജെപിയുടെ ചാരനാണെന്നും പ്രതിപക്ഷ നീക്കങ്ങള്‍ ബിജെപിക്ക് എത്തിച്ചുകൊടുക്കുകയായിരുന്നു മാഞ്ചിയുടെ  ദൗത്യമെന്നും നിതീഷ് കുമാര്‍

ദില്ലി:ലോക് സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നിര്‍ണ്ണായക പ്രതിപക്ഷ യോഗം നാളെ പാറ്റ്നയില്‍ നടക്കും. മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ ഔദ്യോഗിക വസതിയില്‍ പതിനൊന്ന് മണിക്കാണ് യോഗം. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ആംആദ്മി പാര്‍ട്ടി, എന്‍സിപി, ശിവസേന ഉദ്ധവ് താക്കറേ വിഭാഗം,ജെഡിയു, ആര്‍ജെഡി , നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപിയടക്കം 15 പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുക്കും. മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, മമത ബാനര്‍ജി, അരവിന്ദ് കെജരിവാള്‍ തുടങ്ങിയ നേതാക്കള്‍ ഇന്നും നാളെയുമായി പാറ്റ്നയിലെത്തും. പൊതുമിനിമം പരിപാടി, ലോക്സഭ തെരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലും പൊതുസ്ഥാനാര്‍ത്ഥി തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടത്തും. ദില്ലി ഓര്‍ഡിനന്‍സില്‍ ചര്‍ച്ചവേണമെന്ന അരവിന്ദ് കെജരിവാളും, ബംഗാളില്‍ സിപിഎം കോണ്‍ഗ്രസ് സഖ്യം പാടില്ലെന്ന് സസമത ബാനര്‍ജിയും നിലപാട് കടുപ്പിക്കുകയാണ്. സഖ്യം പരാജയപ്പെടുമെന്നും, സഖ്യത്തിന്‍റെ സൂത്രധാരനാകാനുള്ള നേതൃപാടവും നിതിഷ് കുമാറിനില്ലെന്നുും മഹാസഖ്യത്തില്‍ നിന്ന് പുറത്ത് വന്ന മുന്‍ ബിഹാര്‍മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

ബിഹാറില്‍ മഹാസഖ്യം വിട്ട ജിതന്‍ റാം മാഞ്ചിക്കെതിരെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്ത്. മാഞ്ചി ബിജെപിയുടെ ചാരനാണെന്നും പ്രതിപക്ഷ നീക്കങ്ങള്‍ ബിജെപിക്ക് എത്തിച്ചുകൊടുക്കുകയായിരുന്നു മാഞ്ചിയുടെ ദൗത്യമെന്നും നിതീഷ് തുറന്നടിച്ചു. പാറ്റ്നയില്‍ ചേരാനിരിക്കുന്ന വിശാല പ്രതിപക്ഷ സഖ്യത്തിന്‍റെ യോഗത്തില്‍ നിന്ന് മാഞ്ചിയെ അകറ്റിനിര്‍ത്തിയത് അതുകൊണ്ടാണെന്നും നിതീഷ് വ്യക്തമാക്കി. നിതീഷിനോടുള്ള എതിര്‍പ്പില്‍ കഴിഞ്ഞ ദിവസം ജിതന്‍ റാം മാഞ്ചിയുടെ മകന്‍ സന്തോഷ് സുമന്‍ മന്ത്രിസ്ഥാനം രാജി വച്ചിരുന്നു