ഇന്ന് ചേർന്ന സംയുക്ത പാ‍ർലമെൻ്ററി സമിതി യോഗത്തിൽ വഖഫ് നിയമ ഭേദഗതി ബില്ലിനെ 16 എംപിമാർ അനുകൂലിച്ചു, 10 എംപിമാർ എതി‍ർത്തു

ദില്ലി: വഖഫ് നിയമ ഭേദഗതി ബില്ലിന് സംയുക്ത പാർലമെന്‍ററി സമിതിയുടെ അംഗീകാരം. ബില്ലിനെ അനുകൂലിച്ച് 16 എംപിമാർ നിലപാടെടുത്തു. 10 പേർ എതിർത്തു. പ്രതിപക്ഷ പാര്‍ട്ടികള്‍ നിര്‍ദേശിച്ച ഭേദഗതികൾ തള്ളി. ചെയർമാൻ ചർച്ചക്ക് തയ്യാറാകാതെ അന്തിമ റിപ്പോർട്ട് തയ്യാറാക്കിയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഭരണപക്ഷം നിർദേശിച്ച ഭേദഗതികൾ ഉൾപ്പെടുത്തി റിപ്പോർട്ട് ഉടന്‍ സമർപ്പിക്കുമെന്ന് ചെയര്‍മാന്‍ ജഗദാംബിക പാൽ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

 വഖഫ് നിയമ ഭേദഗതിയില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതിയുടെ അന്തിമ യോഗത്തിലും പ്രതിപക്ഷം ശക്തമായ എതിര്‍പ്പുയര്‍ത്തി. ചര്‍ച്ചയ്ക്ക് തയ്യാറാകാതെ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുന്നുവെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ പ്രധാന ആരോപണം. ചില വ്യവസ്ഥകളിൽ മാറ്റം വേണമെന്ന് എൻഡിഎ സഖ്യ കക്ഷികളായ ജെഡിയുവും തെലുങ്ക് ദേശം പാർട്ടിയും ആവശ്യപ്പെട്ടു. എന്നാല്‍, ബജറ്റ് സമ്മേളനത്തില്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന നിലപാടിൽ മാറ്റമില്ലെന്ന് ചെയര്‍മാന്‍ ജഗദാംബിക പാൽ വ്യക്തമാക്കി.